Thursday 2 October 2014

വെള്ളില

സ്നേഹരാജ്യം മാസിക, സെപ്റ്റംബർ 2014








പാദങ്ങൾക്കടിയിൽ ഒരില പോലും ഞെരിയുന്ന ഒച്ച കേൾപ്പിക്കാതെ ശ്രദ്ധാപൂർവ്വം നടന്ന അവർ ഇലകളുടെ നിറമുള്ളതും, ഇലച്ചാർത്തുകളെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതുമായ വേഷം ധരിച്ചിരുന്നു. ആയുധങ്ങൾ പ്രവർത്തനസജ്ജമാക്കി ശരീരത്തോടു ചേർത്തുപിടിച്ചിരുന്നു. മരങ്ങൾക്കിടയിൽ പതുങ്ങിയും, ചിലപ്പോൾ ഒട്ടു വേഗതയോടെ തുറസ്സുകൾ പിന്നിടുകയും ചെയ്ത ആ പച്ചിലക്കൂട്ടത്തിലെ വെള്ളിലയായി ഒരു മുഖം മാത്രം ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞു.
 
പൊടുന്നനെ ഒരു വെടിയൊച്ച കേട്ടു. പൊന്തകൾക്കിടയിലേക്ക്‌ എല്ലാവരും നിശ്ചലരായി. വീണ്ടുമൊരനക്കത്തിൽ തുടരെത്തുടരെ യന്ത്രത്തോക്കുകൾ ശബ്ദിക്കാൻ തുടങ്ങി. ഇലകളിലേക്ക്‌ ചോര വീണു ചിതറി.

"മോളേ......!"

ഉറക്കെയുള്ള നിലവിളി കേട്ട്‌ ഞാൻ ചാടിയെഴുന്നേറ്റു കിതച്ചു. ചില്ലുജനാലയിലൂടെ ഉള്ളിലേക്ക്‌ പതിച്ചുകൊണ്ടിരുന്ന സൂര്യകിരണങ്ങൾ കണ്ണുകളെ നൊടിനേരത്തേക്ക്‌ മഞ്ഞളിപ്പിച്ചു കളഞ്ഞു.
വീട്ടിൽത്തന്നെയാണെന്ന തിരിച്ചറിവ്‌ കിട്ടാൻ അൽപസമയമെടുത്തു. വല്ലാതെ വിയർത്തു പോയിരുന്നു. മോളേ എന്ന് അമ്മ വീണ്ടും നീട്ടിവിളിച്ചപ്പോൾ, ഒരു മൂളലിലൂടെ മാത്രമേ മറുപടി കൊടുക്കാൻ സാധിച്ചുള്ളു. നേരമൊത്തിരിയായി എന്നറിയിച്ചുകൊണ്ട്‌ ആ ശബ്ദം അകന്നുപോയി. ഉറക്കത്തിന്റെ പുതപ്പുനീക്കിയെഴുന്നേറ്റ്‌ പാദങ്ങൾ നിലത്തുതൊടുമ്പോൾ ഒരു പിറന്നാൾ ദിനത്തിലേക്കുണരുന്നതിന്റെ സുഖമെല്ലാം ആ നശിച്ച സ്വപ്നം അപഹരിച്ചിരുന്നു. അഴിഞ്ഞുലഞ്ഞ മുടി ഉച്ചിയിലേക്കുയർത്തിക്കെട്ടിവെച്ചു.

പതിയെ, ജനാലപ്പാളികൾ തുറന്നിട്ടുകൊണ്ട്‌ ഒരു കാറ്റിനെ ഉള്ളിലേക്ക്‌ പിടിച്ചു.

യൂണിഫോമിലുള്ള അച്ഛന്റെ ഛായാചിത്രത്തിലേക്ക്‌ ഇളവെയിൽ വന്നുവീഴുന്നത്‌ ഓർമകളെ തൊട്ടുണർത്തും വിധം അതിസാന്ദ്രമായ ഒരു കാഴ്ചയായിരുന്നു. അമ്മ, വേർപാടിന്റെ നിറങ്ങൾ ചാലിച്ചു വരച്ച ആ ചിത്രത്തിന്‌ സാങ്കേതികമായ ചില അപൂർണ്ണതകളുണ്ടായിരുന്നെങ്കിലും ജീവന്റെ തുടിപ്പുകൾ അതിൽ നിന്നും പ്രസരിച്ചുകൊണ്ടിരിക്കുന്നതായി അന്നേരവും എനിക്കനുഭവപ്പെട്ടു.

അറിയാതെ കണ്ണുകൾ ഈറനായി. എന്തൊക്കെയാണ്‌ ഇന്നലെ അമ്മയോട്‌ പറഞ്ഞത്‌...? ക്ലാസു കഴിഞ്ഞ്‌ വന്നുകയറിയപ്പോൾ മുതൽ തുടങ്ങിയതായിരുന്നു ആ ശണ്ഠ. പതിനെട്ടു വയസ്സ്‌ തികയാൻ പോകുന്നതിന്റെ ധാർഷ്ട്യമൊന്നുമല്ല അമ്മയുടെ മേലേക്ക്‌ ചൊരിഞ്ഞിട്ടത്‌! അച്ഛനില്ലാതെ വളരുന്ന കുട്ടിയാണ്‌; പെൺകുട്ടിയാണ്‌; ഇങ്ങനെ തെറിച്ചു നടക്കേണ്ട പ്രായമല്ല നിനക്ക്‌; നാളെമുതൽ  കോളേജ്‌ പഠനം ഞാൻ അവസാനിപ്പിക്കും; എന്നൊക്കെയുള്ള പതിവുശരങ്ങളെ പ്രതിരോധിക്കാൻ എനിക്ക്‌ വല്ലാതെ ഒച്ചയെടുക്കേണ്ടി വന്നു. അമ്മയുടെ ഓരോരോ ഉപദേശങ്ങൾ കേട്ടാൽ തോന്നും പെൺകുട്ടികൾ ഈ ലോകത്തിനു തന്നെ അധികപറ്റാണെന്ന്!
 
വാശിക്ക്‌ അത്താഴം കഴിക്കാൻ ചെന്നില്ല.

സാരിയുലയുന്ന ശബ്ദത്തിനൊപ്പം കാപ്പിയുമായി അമ്മ കടന്നുവന്നു. ആ മുഖത്ത്‌ ഇപ്പോഴുള്ള ശാന്തത കണ്ട്‌ എനിക്കത്ഭുതം തോന്നി. കപ്പ്‌ ടേബിളിൽ വെച്ചുകൊണ്ട്‌  അമ്മ കൈവശമിരുന്ന പുസ്തകം എനിക്കു നീട്ടി. അടുത്തേക്കു വന്ന് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്‌ പറഞ്ഞു. 

“നിനക്കുള്ള പിറന്നാൾ സമ്മാനം.”

ഞാൻ വിങ്ങിപ്പോയി. അമ്മ എന്നെ ചേർത്തു പിടിച്ചു.

“കോളേജിൽ പോകണ്ടേ. പെട്ടെന്ന് റെഡിയായില്ലേൽ ട്രെയിൻ കിട്ടില്ല. ടിഫിൻ ആയിട്ടുണ്ട്‌. വേഗമാകട്ടെ.”

ധൃതിയിൽ അമ്മ അടുക്കളയിലേക്ക്‌ പോയി.

ചിലസമയത്ത്‌ ഒന്നും പിടിച്ചാൽ കിട്ടില്ല. നാവിന്റെ കെട്ടുകളെല്ലാം പൊട്ടും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ആകെ കഷ്ടമായി. അമ്മ ഇനി ആ സംഭവത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടില്ല. മിണ്ടാനുള്ള അവസരം തരികയുമില്ല. അതാണ്‌ ഏറ്റവും വലിയ സങ്കടം. 

പച്ചിലകളുടെ പുറംചട്ടയോടുകൂടിയ ഒരു പഴയ ഡയറിയായിരുന്നു അത്‌.

സന്ദേഹത്തോടെയാണ്‌ ആദ്യപേജ്‌ മറിച്ചത്‌. കുറേ പേജുകളിൽ ഒന്നുമെഴുതിയിരുന്നില്ല. മറിച്ചു മറിച്ചു ചെന്നപ്പോൾ അച്ഛന്റെ കൈപ്പട കണ്ടു. ഡയറിയിലെ ആ പേജിലുള്ള അക്കങ്ങൾ എനിക്ക്‌ ഏറെ പരിചിതമായിരുന്നു. കൃത്യമായും പതിനെട്ടു വർഷങ്ങൾക്ക്‌ മുമ്പുള്ള എന്റെ ജന്മദിവസം! മഷിപ്പേന കൊണ്ടെഴുതിയ വടിവൊത്ത അക്ഷരങ്ങൾ കണ്ണുകൾക്ക്‌ മുന്നിൽ നീലമുത്തുകളുടെ ഒരു ചതുരം തീർത്തു.

"സ്വപ്നം പോലെ, എനിക്കിന്ന് ഒരു മകൾ പിറന്നിരിക്കുന്നു. ഈ നിമിഷം ലോകത്തിന്റെ നിറുകയിലേക്ക്‌ ഞാനും ഉയർത്തപ്പെട്ടിരിക്കുന്നു. ഭൂമിയിലെ എല്ലാ സ്വാതന്ത്ര്യത്തോടെയും അവൾ പിച്ചവെച്ച്‌ വളരുന്നത്‌ എനിക്ക്‌ കാണണം. ശരീരം കൊണ്ടല്ലാതെ, ചിന്തകളുടെ ചിറകുകളാൽ അവൾ മാനം നീളെ പറക്കട്ടെ!"

പച്ചിലക്കൂട്ടത്തിലെ വെള്ളിലയായി ആ മുഖം തെളിഞ്ഞുവന്നു.

ഡയറിയിൽ മുഖമമർത്തി കരയുമ്പോൾ, നനവുള്ള വിരലുകൾ അരുമയോടെ ചുമലിൽ വന്നു തൊട്ടു.

O



Sunday 20 July 2014

ഉപരംഗം

കാവൽകൈരളി കഥാമത്സരം, ജൂലൈ 2014






    ത്ര പെട്ടെന്നാണ്‌ കനത്ത ചൂടിലേക്ക്‌ മഴത്തുള്ളികൾ ശക്തിയോടെ വന്നു പതിച്ചത്‌. കുരുക്കുവീണ ഒരു ഹെഡ്‌ഫോൺ നാട പോലെയാണ്‌ സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക്‌. അഴിക്കുംതോറും മുറുകിക്കൊണ്ടിരിക്കും. ഇന്നാണെങ്കിൽ സിഗ്നൽ ലൈറ്റുകൾ പണിമുടക്കിയ ദിവസം കൂടിയാണ്‌. 

ആകെ ബഹളം.

ഏതു കുറുക്കന്റെ കല്യാണമായിരിക്കും എന്നു ചിന്തിക്കുന്ന നേരം കൊണ്ട്‌, മഴ വന്നപോലെ മടങ്ങി. കോടതിക്കെട്ടിടത്തെയും ഗാന്ധിപ്രതിമയെയും ബന്ധിപ്പിച്ചുകൊണ്ട്‌ ആകാശത്ത്‌ പൊടുന്നനെ ഒരു മഴവില്ല് വിടർന്നുവന്നത്‌ ഡ്യൂട്ടിക്കിടയിലും സിവിൽ പോലീസ്‌ ഓഫീസർ സ്റ്റീഫന്റെ കണ്ണുകൾ കണ്ടുപിടിച്ചു. അത്ഭുതാതിരേകത്താൽ അയാളുടെ മുഖം പ്രകാശപൂർണ്ണമായി.

ട്രാഫിക്‌ ഐലൻഡിനു സമീപത്തായി, രണ്ടു പ്രധാനവീഥികളെ കൂട്ടിയിണക്കുന്ന ഭാഗത്തിന്റെ തുടക്കത്തിലുള്ള സീബ്രാ ക്രോസ്സിംഗിനപ്പുറം ഇന്നലെ വരച്ചിട്ട ചോക്കടയാളം, മഴത്തുള്ളികളാൽ പടർന്നു പോയിരിക്കുന്നതായി ഇപ്പോൾ അയാൾ കണ്ടു. വാഹനഗതാഗതത്തെ കൃത്യമായി നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു പോലീസുകാരൻ ചുറ്റും നടക്കുന്ന എല്ലാ കാഴ്ചകളും എങ്ങനെയാണ്‌ കാണുന്നതെന്ന് പലർക്കും അത്ഭുതം തോന്നാം. അതൊരു മാന്ത്രികവിദ്യയാണ്‌. എത്ര തിരക്കിനിടയിലും, ഫുട്പാത്തിലൂടെ നടന്നുപോകുന്ന ഒരു സ്കൂൾകുട്ടിയുടെ ബാഗിന്റെ പിൻഭാഗത്തു നിന്നും പറന്നുപോകുന്ന ഒരു കടലാസുതുണ്ട്‌ പോലും ദൃഷ്ടിയിൽപ്പെടാതെ പോകില്ല. മനസ്സും കണ്ണുകളും പരിശീലനം കൊണ്ടും പഴക്കംകൊണ്ടും അതിനായി പരുവപ്പെട്ടിരിക്കുന്നു. വാഹനങ്ങളുടെ നാലു പുഴകൾക്ക്‌ മദ്ധ്യത്തായി ഉയരമേറിയ ഒരു തുരുത്തിൽ നായകനെപ്പോലെ അയാൾ നിലകൊള്ളും. വേർപിരിച്ചും വിലയിപ്പിച്ചും പുഴകളുടെ സന്തുലനാവസ്ഥ പരിപാലിച്ചുകൊണ്ട്‌ അയാൾ ഒരു ദിശാസൂചികയാവും; വെറും കൈകളാൽ ഒഴുക്കിനെ നിയന്ത്രിക്കുന്ന മായാജാലം.

എല്ലാ നിയമപാലകനും ഉറക്കത്തിൽ പോലും ജാഗരൂകമായിരിക്കുന്ന ഒരു മൂന്നാംകണ്ണ്‌ സൂക്ഷിക്കുന്നുണ്ട്‌. എന്നാൽ ശ്രദ്ധയ്ക്കും സൂക്ഷ്മതയ്ക്കുമപ്പുറം വിധിയുടെ ചില വിളയാട്ടങ്ങൾ നടക്കും. ആരാലും തടുക്കാനാവാത്ത ചില നിയോഗങ്ങൾ. 

ഇന്നലെ സംഭവിച്ചത്‌ പക്ഷെ, ഒരു വിധിയുടെയും തലയിൽ കെട്ടിവെച്ച്‌ കൈയ്യൊഴിയാനാവില്ല. ഹെൽമെറ്റ്‌ ധരിക്കാതെ വന്ന ഒരു സ്കൂട്ടർ യാത്രികൻ, സിഗ്നൽ കിട്ടിയ മാത്രയിൽ വണ്ടി മുന്നോട്ടെടുക്കുന്നതിനിടയ്ക്ക്‌, അവസാനമായി ക്രോസ്‌ ചെയ്ത കാൽനടക്കാരനെ ഒഴിവാക്കാൻ വേണ്ടി വെട്ടിച്ചതാണ്‌. ഒരു ടിപ്പർ ലോറിയുടെ അടിയിലേക്ക്‌ പഴയ ബജാജ്‌ സ്കൂട്ടർ തെന്നിവീണു. വലിയ ടയറുകളുടെ ഭാരത്തിൽ നിന്നും അയാൾ കഷ്ടിച്ച്‌ രക്ഷപ്പെടുന്നത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റീഫൻ കണ്ടു. ഓടിയെത്തുമ്പോഴേക്കും തലയിടിച്ചു വീണിടത്ത്‌ ചോര പടരുന്നതാണ്‌ കണ്ടത്‌.

സ്കൂട്ടറിന്റെ ഡാഷിൽ നിന്നും തെറിച്ചു ചിതറിയ കുപ്പിയിലെ ദ്രാവകം ചോരയുമായി ഇഴചേരുന്നതു കണ്ടു. ശരീരം ഒന്നു വിറച്ചു. മധ്യവയസ്കനായ മെലിഞ്ഞ മനുഷ്യന്റെ മുഖം സ്റ്റീഫന്‌ പരിചയമുണ്ടായിരുന്നു. 

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ, ബ്ലോക്കിൽപ്പെട്ടു കിടന്ന വാഹനങ്ങളിലെ ഒരാളും തയ്യാറായില്ല. യൂണിഫോമിലുള്ള ഒരുവന്റെ വാക്കുകളായിട്ടുപോലും ആരും തന്നെ ഗൗനിച്ചില്ല. വയർലെസ്‌ സെറ്റിൽ കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞ്‌, വണ്ടി വരുന്നതു വരെ അയാൾക്ക്‌ നോക്കിനിൽക്കേണ്ടി വന്നു. അപ്പോഴേക്കും വൈകിയിരുന്നു.

മാഞ്ഞുപോകുന്ന ചോക്കടയാളം, സ്റ്റീഫനെ മരിച്ചയാളുടെ മുഖം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. 

എഫ്‌.സി.ഐ ഗോഡൗണിന്റെ ഭാഗത്തു നിന്നും ശരങ്ങളായി പാഞ്ഞുവന്ന വെട്ടുകിളികൾ നിമിഷനേരം നഗരത്തിനു മുകളിൽ നിശ്ചലരാകുകയും, ഒരു കൂപ്പുകുത്തി തിരികെ ആവനാഴിയിലേക്കെന്ന പോലെ മിന്നിമറയുകയും ചെയ്തു. നന്മയുടെ വിളകൾ നശിപ്പിക്കുന്ന കറുത്ത നിഴലുകൾ എല്ലാ നഗരങ്ങളിലുമുണ്ട്‌.

അവസാനിക്കാത്ത ആൾക്കൂട്ടം.

മനുഷ്യൻ എപ്പോഴും എല്ലായിടത്തും; അവസരങ്ങളിലും അനവസരങ്ങളിലും കാട്ടുന്ന ധൃതി കാണുമ്പോൾ അയാൾക്ക്‌ ചിരി വരും. എങ്ങോട്ടാണ്‌  ഈ പരക്കം പാച്ചിലെന്നോർത്ത്‌ അത്ഭുതം കൂറും. എവിടെ ചെന്നാലും തിരക്കു തന്നെ. അത്തരത്തിൽ ജീവിതമെങ്ങനെ ആസ്വദിക്കാനാവും എന്നൊരു ചോദ്യം സ്റ്റീഫൻ തന്നോടു തന്നെ ചോദിച്ചിട്ടുണ്ട്‌. തിരക്കുകളെ പ്രതിരോധിച്ചുകൊണ്ട്‌ തികഞ്ഞ സംയമനത്തോടെ ജോലി ചെയ്യുകയും കരുതലോടെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നതിൽ അയാൾ ശ്രദ്ധ പുലർത്തിയിരുന്നു.

പൊടുന്നനെ സ്റ്റീഫന്റെ കാഴ്ചയിലേക്ക്‌ അവൻ നടന്നുവന്നു. പന്ത്രണ്ടോ അതിൽ താഴെയോ വയസ്‌ പ്രായമുള്ള ആ കുട്ടി, ഇടറിയ കാൽവെയ്പ്പുകളോടെ ഫുട്‌പാത്തിന്റെ ഓരംപറ്റി എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുകയായിരുന്നു. ഒറ്റനിമിഷം കൊണ്ട്‌ ആ മുഖം അയാൾ തിരിച്ചറിഞ്ഞു. സ്റ്റീഫന്റെ ഉള്ളൊന്നു വിങ്ങി. അപ്രതീക്ഷിതമായി അവനെ കണ്ടപ്പോഴാണ്‌ മറവിയിൽപ്പെട്ടുപോയ പ്രാധാന്യമേറിയ ഒരു വസ്തുത അയാൾക്ക്‌ വെളിപ്പെട്ടത്‌. 

ഡ്യൂട്ടിയിറങ്ങാനുള്ള സമയമായിരുന്നു. ചെയ്ഞ്ച്‌ വന്ന സുകുവിന്‌ ഒരു ചിരി കൈമാറിയിട്ട്‌ സ്റ്റീഫൻ ധൃതിയിൽ ഫുട്‌പാത്തിലേക്ക്‌ കടന്ന്, കുട്ടിയെ ലക്ഷ്യമാക്കി നീങ്ങി. ഓർക്കാപ്പുറത്ത്‌ പിന്നിലൂടെ എത്തിയ കാക്കിയുടെ നിഴലിൽ അവൻ ഒന്നു പതറി. സ്റ്റീഫന്റെ മുഖം കണ്ടപ്പോൾ, ഭയമകന്ന് അവൻ പുഞ്ചിരിച്ചു. പാറിപ്പറന്ന മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളും, ഉറക്കംമുറ്റിയ കണ്ണുകളുമായി അവൻ ആകെ ക്ഷീണിതനായിരുന്നു. നന്നായി വിശക്കുന്നുണ്ടെന്ന് ആ മുഖം വിളിച്ചു പറഞ്ഞു. സ്റ്റീഫൻ അവനെയും കൂട്ടി അടുത്തുള്ള ഹോട്ടലിലേക്ക്‌ കയറി.

പാത്രത്തിലേക്ക്‌ നോക്കി അവൻ കുറേനേരമിരുന്നു. ഭക്ഷണത്തിലേക്ക്‌ തൊടാനാഞ്ഞ വിരലുകൾ എന്തോ ഓർത്തിട്ടെന്നവണ്ണം പിൻവലിഞ്ഞു. കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടി പാത്രത്തിലേക്ക്‌ വീഴുന്നത്‌ കണ്ടപ്പോൾ, സ്റ്റീഫൻ അവന്റെ തോളിൽ മൃദുവായി തട്ടി.

“നീ അപ്പനെ കണ്ടോ?”

"ഇല്ല സാർ. എവിടാന്ന് എനിക്കറിയാമ്മേലാ... അപ്പൻ വണ്ടിയിടിച്ച്‌ ചത്തൂന്ന് കടേലെ പാപ്പിച്ചായി പറഞ്ഞു. എല്ലാടത്തും പോയി തെരക്കി സാർ.... എങ്ങും കണ്ടില്ല.”

“നീ വേഗം കഴിക്ക്‌. ഞാൻ നിന്റെ കൂടെ വരാം.”

ബന്ധുക്കളാരും ഏറ്റുവാങ്ങാൻ എത്താതിരുന്നതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തെക്കുറിച്ച്‌ അപ്പോൾ സ്റ്റീഫനോർത്തു. അന്നേരം വരെ, സത്യത്തിൽ സ്റ്റീഫനും മരണപ്പെട്ടയാളുടെ മകനെക്കുറിച്ച്‌ മറന്നുപോയിരുന്നു. ഏറെക്കാലം മുമ്പ്‌, ഒരു രാത്രികാല ബീറ്റിനിടയിലാണ്‌ രണ്ടുപേരെയും അയാൾ കണ്ടുമുട്ടുന്നത്‌. നഗരപ്രാന്തത്തിലുള്ള ഒറ്റപ്പെട്ട വീട്ടിൽ മദ്യപിച്ചു വന്ന് മകനെ തല്ലുന്ന ഒരുവന്റെ ഇടയിലേക്ക്‌ സ്റ്റീഫൻ കടന്നു ചെല്ലുകയായിരുന്നു. കൈനീട്ടി ഒന്നേ വീശിയുള്ളു. ഇടതുകവിൾ പൊത്തി അയാൾ നിലത്തിരുന്നു കരഞ്ഞു. ആറാം ക്ലാസുകാരന്റെ പാഠപുസ്തകമെല്ലം അയാൾ അഗ്നിക്കിരയാക്കി രസിക്കുകയായിരുന്നു. അവർ അച്ഛനും മകനും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കുറച്ചുനാൾ മുമ്പ്‌ അമ്മ ആരുടെയോ ഒപ്പം ഓടിപ്പോയത്രേ.

പാവം ചെറുക്കൻ. ആരും ശ്രദ്ധിക്കാനില്ലാതെ വളരുകയും നിരന്തരം മർദ്ദനമേറ്റുവാങ്ങുകയും ചെയ്തുചെയ്ത്‌ അവൻ തളർന്നിരുന്നു. എന്തായിത്തീരും അവന്റെ ഭാവി എന്നുള്ള വ്യാകുലതയിൽ പെട്ടുപോയ സ്റ്റീഫൻ, അവന്റെ അച്ഛനെ മദ്യാസക്തിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ഒരു ഡീ-അഡിക്ഷൻ സെന്ററിൽ കൊണ്ടു ചെന്നാക്കിയതുമാണ്‌. എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായിത്തീർന്നു.

ഒന്നും കഴിക്കാതെ അവൻ പാത്രത്തിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു. 

സ്റ്റീഫൻ അവനെയും കൂട്ടി സ്റ്റേഷനിലേക്കും, അവിടുന്ന് മോർച്ചറിയിലേക്കും പോയി. കുറേ നൂലാമാലകളുണ്ടായിരുന്നു. സ്റ്റീഫന്റെ സാന്നിധ്യം എല്ലാം എളുപ്പമാക്കി. ഇതിനിടയിൽ ചെറുക്കൻ പറഞ്ഞതനുസരിച്ച്‌ വകയിലുള്ള ഒരു ചിറ്റപ്പനെ വിവരമറിയിക്കുകയും അയാൾ സ്ഥലത്തെത്തുകയും ചെയ്തു.

ആംബുലൻസിൽ ക്രിമറ്റോറിയത്തിലെത്തുമ്പോൾ അവിടെ വെട്ടുകിളികൾ പാറുന്നുണ്ടായിരുന്നു. അസ്ഥികൾ കരിയുന്ന മനംപുരട്ടുന്ന ഗന്ധം. ചിറ്റപ്പൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. അയാളുടെ ശിരസ്സ്‌ ഒരിക്കലും നേരേ നിൽക്കില്ലേ എന്ന് സ്റ്റീഫൻ അസ്വസ്ഥപ്പെട്ടു.

ഇതിനിടയിൽ, ഡ്യൂട്ടിയുടെ അടുത്ത ടേണിൽ നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനു വേണ്ടി ഒന്നു വിളിച്ചു നോക്കി. ഫോണെടുത്ത പാടെ ചെവി കൊട്ടിയടയ്ക്കേണ്ടി വന്നു. ചിലർ അങ്ങനെയാണ്‌. ഓരോരുത്തർക്കും വൈചിത്ര്യമാർന്ന ഓരോ സ്വഭാവമുണ്ട്‌. ഒരു കൂട്ടർക്ക്‌ എപ്പോഴും ആരുടെയെങ്കിലും മേൽ ചവിട്ടിക്കയറിക്കൊണ്ടിരിക്കണം. ഇമ്മാതിരി ഭർത്സനങ്ങളെ സ്റ്റീഫൻ പ്രതിരോധിച്ചിരുന്നത്‌ ന്യൂറോ ലിംഗ്വിസ്റ്റിക്‌ പ്രോഗ്രാമിംഗ്‌ എന്നൊരു വിദ്യ ഉപയോഗിച്ചാണ്‌. ആക്രമിക്കുന്ന ആളിന്റെ മുഖം, ചലിക്കാത്ത ഒരു ചിത്രമായി മനസ്സിൽ കാണും. അയാളുടെ മുഖത്തിന്റെ ഇരുവശങ്ങളിലും മൂന്നുനിറത്തിലുള്ള പെയിന്റുകൾ അടിക്കും. എന്നിട്ട്‌ മൂക്കിന്റെ തുമ്പത്തായി ഒരു കുഞ്ഞുതൊപ്പി ഒട്ടിച്ചുവെക്കുന്നതായി സങ്കൽപ്പിക്കും. അറിയാതെ പുഞ്ചിരിച്ചുപോകും. പിന്നെ ഒരു സമാധാനമാണ്‌.

സ്റ്റീഫൻ കുട്ടിയെ നോക്കി.

അവൻ നിർവ്വികാരനായി നിലകൊള്ളുകയാണ്‌. ഇനി എന്താവും അവന്റെ വിധിയെന്ന് അയാൾ ഇടയ്ക്കിടെ ഓർക്കാതിരുന്നില്ല. ഒരു കുടുംബം ശിഥിലമാകാൻ ഇപ്പോൾ അധികനേരമൊന്നും വേണ്ട. മനുഷ്യന്റെ ദുരയും ദൗർബല്യങ്ങളും ദുശ്ശീലങ്ങളും അവനെ നരകത്തിലാക്കുന്നു. ഇനി ഇവനും നടന്നു കയറേണ്ടത്‌ അതേ വഴിയിലേക്കാണ്‌. 
 
നിരത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു ബാല്യത്തെ കാത്തിരിക്കുന്നത്‌ ഏതൊക്കെ ഇരുട്ടുകളാവും? പെട്ടുപോയാൽ ഒരിക്കലും മോചനം കിട്ടാത്ത ഊടുവഴികൾ. നാളെ ഇവൻ ആരായിത്തീരും? ഓർത്തപ്പോൾ സ്റ്റീഫന്‌ ഒരു സമാധാനവും കിട്ടിയില്ല. ഇതിനേക്കാൾ ആർദ്രമായ പല മുഹൂർത്തങ്ങളിലൂടെയും ഇക്കാലത്തിനിടയ്ക്ക്‌ അയാൾ കടന്നുപോയിട്ടുണ്ട്‌. മനസ്സിനെ ബലപൂർവ്വം പിടിച്ചു നിർത്തിയ നാൽക്കവലകൾ. എന്നിട്ടും ഇവനോടു മാത്രമെന്താ പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നുന്നതെന്ന് അയാൾ ചിന്താകുലനായി.

ക്രിമറ്റോറിയത്തിന്റെ ആകാശത്ത്‌ ചാരനിറമുള്ള പുക, മേഘങ്ങളുമായി കൂടിച്ചേർന്നു. ചടങ്ങുകൾ അവസാനിച്ചു കഴിഞ്ഞപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. അതുവരെ നിലത്തു നോക്കിനിന്നിരുന്ന ചിറ്റപ്പന്റെ പൊടി പോലുമില്ല. അയാൾ എവിടേക്കാണ്‌ ഇത്രപെട്ടെന്ന് പുകയായി മറഞ്ഞത്‌?

അമ്പരന്നു നിന്ന കുട്ടിയുടെ കൈത്തണ്ടയിൽ സ്റ്റീഫൻ മുറുകെപ്പിടിച്ചു.

"വരൂ.."

അവൻ അനുസരിച്ചു. അവർ നഗരത്തിരക്കിലേക്ക്‌ നടന്നുകയറി. 

സ്റ്റീഫന്‌ ഡ്യൂട്ടിയുടെ ഒരു ടേൺ കൂടി ബാക്കിയുണ്ടായിരുന്നു. അയാൾ കുട്ടിയെ ബസ്‌സ്റ്റോപ്പിലെ ചാരുബെഞ്ചിൽ ഇരുത്തിയിട്ട്‌ തട്ടേൽ കയറി. സിഗ്നൽ അതുവരെയും പുന:ക്രമീകരിച്ചിരുന്നില്ല.

സന്ധ്യാനേരത്തെ അണമുറിയാത്ത വാഹനപ്പുഴ. 

ട്രാഫിക്‌ നിയന്ത്രിക്കുന്നതിനിടയിലും അയാൾ ഇടയ്ക്കിടെ കുട്ടിയെ പാളി നോക്കുന്നുണ്ടായിരുന്നു. ടൗണിനുള്ളിൽ തന്നെയുള്ള ബാലമന്ദിരത്തെക്കുറിച്ച്‌ സ്റ്റീഫൻ അപ്പോൾ ചിന്തിച്ചു. എല്ലാ അനാഥാലയങ്ങൾക്കുമുള്ളിലെ നിറം മങ്ങിയ ജീവിതത്തെക്കുറിച്ച്‌ അയാൾ അറിവുള്ളവനായിരുന്നു. എന്തെന്നാൽ അങ്ങനെയുള്ള നാലു ചുവരുകൾക്കുള്ളിലെ ബാല്യത്തിന്റെ ഓർമ്മകൾ അയാൾക്കുള്ളിൽ ഒരിക്കലും നിറം മങ്ങിയിരുന്നില്ല.

അവിടേക്ക്‌ ഇവനെ ഉപേക്ഷിക്കണോ?

നഗരക്കാഴ്ചകളിൽ കണ്ണുകൾ മുക്കി അവൻ അനങ്ങാതിരിക്കുന്നത്‌ കണ്ടപ്പോൾ, വീട്ടിൽ ഒരാൾ കൂടി എത്തിയാൽ എങ്ങനെയാവുമെന്നും മകൾക്ക്‌ ഒപ്പം കളിക്കാൻ ഒരു കൂട്ടാകുമല്ലോ എന്നൊക്കെ ചിന്തിക്കുകയും ആ വിചാരത്തെ മനസ്സിലിട്ട്‌ ഉറപ്പിക്കുകയും ചെയ്തു. 

തിരക്ക്‌ കൂടിക്കൂടി വന്നു. ഒരു ഓട്ടോറിക്ഷ ബസ്സിനിടയിലേക്ക്‌ കുത്തിത്തിരുകുന്നതിനിടയിൽ തമ്മിൽ അൽപൊമൊന്നുരഞ്ഞു. അത്‌ തർക്കമായി. ബ്ലോക്ക്‌ വിടുവിക്കാൻ കുറേ പ്രയാസപ്പെട്ടു. എല്ലാം കഴിഞ്ഞ്‌ മടങ്ങിയെത്തുമ്പോൾ, ബസ്‌സ്റ്റോപ്പിലെ ബെഞ്ചിൽ അവനെ കാണാനില്ല. സ്റ്റീഫൻ ചുറ്റും നോക്കി. 

ഒന്നും മിണ്ടാതെ ഇവനിതെവിടെപ്പോയി ?

അയാൾ വാഹനങ്ങളുടെ വെളിച്ചത്തിനപ്പുറമുള്ള ഇരുട്ടിലേക്ക്‌ നോക്കി. ഒന്നും വ്യക്തമായില്ല. ആ ഇരുട്ടിലൂടെ കുറേദൂരം നടന്നു. നടക്കുന്നതിനിടയിൽ, വെളിച്ചം മങ്ങുന്നതോടെ നഗരത്തിൽ സജീവമാകുന്ന കഞ്ചാവ്‌ വിൽപ്പനക്കാരും സ്വവർഗ്ഗഭോഗികളും ഭിക്ഷാടനമാഫിയയുമൊക്കെ സ്റ്റീഫന്റെ ഉള്ളിലൂടെ തെളിഞ്ഞു മാഞ്ഞു. ചിലപ്പോൾ ദുരൂഹസാഹചര്യത്തിൽ കണ്ട കുട്ടിയെ പട്രോളിംഗ്‌ പാർട്ടി തന്നെ കൊണ്ടുപോയതാവാനും മതി. 

ഓർക്കാപ്പുറത്ത്‌ ചില ജീവിതരംഗങ്ങൾ, തുടക്കമാണോ ഒടുക്കമാണോ എന്ന ആശയക്കുഴപ്പുണ്ടാക്കുന്ന പശ്ചാത്തലമൊരുക്കും. തിരക്കേറിയ ഒരു പാതയിലൂടെ അവൻ വന്നു; അതേ തിരക്കിലേക്ക്‌ അലിഞ്ഞുചേർന്നു എന്നയാൾ വിശ്വസിക്കാൻ ശ്രമിച്ചു. എന്നിട്ടും, വെളിച്ചത്തിനും ഇരുട്ടിനുമിടയിൽ അയാൾ പതറി. നഗരത്തിനു മുകളിൽ വെട്ടുകിളികളൊഴിഞ്ഞ ആകാശത്ത്‌, അപ്പോൾ നക്ഷത്രങ്ങളുമില്ലായിരുന്നു.

O
 
കാവൽ കൈരളി കഥാമത്സരം

Tuesday 8 July 2014

എള്ള്‌ പൂക്കുന്ന പാടം






      വീട്ടിൽനിന്നും റെയിൽവേ സ്റ്റേഷൻ വരെയുള്ള രാവിലത്തെ പതിവു ബൈക്ക്‌ യാത്ര പല പല കാഴ്ചകൾ എറിഞ്ഞു തരാറുണ്ട്‌. സത്യത്തിൽ പോലീസുദ്യോഗം, ഏതു ചുറ്റുപാടുകളെയും  സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള ഒരു അപൂർവ്വകണത്തെ  സ്വഭാവത്തിലലിയിച്ചു തന്നിട്ടുണ്ട്‌.

സൂര്യൻ ശക്തിയറിയിച്ചു തുടങ്ങുന്ന വെയിലിന്‌ ഒരു മൃദുഭാവമാണ്‌ അല്ലേ?

അതേ ഭാവമായിരുന്നു, അവർക്കും.

പത്തും പന്ത്രണ്ടും വയസ്സ്‌ തോന്നിക്കുന്ന രണ്ടാൺകുട്ടികൾ. ഒരാൾ ഒരു പഴകിയ ബിഗ്‌ഷോപ്പറും അപരൻ ഒരു ചോറ്റുപാത്രവും വഹിച്ചുകൊണ്ട്‌ എല്ലാ ദിവസവും എനിക്കെതിരേ വരും. തീർത്തും നിഷ്കളങ്കമായ അവരുടെ ശരീരചലനങ്ങളെക്കുറിച്ചോ, എവിടേക്കാണ്‌ ഈ നേരത്ത്‌ അവർ ദിവസവും പോകുന്നതെന്നോ ഉള്ള ചിന്തകൾക്കപ്പുറം, പഴയ ചില ഓർമകളിലേക്ക്‌ മനസ്സ്‌ ആർദ്രമാകാറാണ്‌ പതിവ്‌.

ഞാൻ അവർക്ക്‌ ഒരു ചിരിനൽകും. അവർ തിരിച്ചും.

ഓർമകൾക്ക്‌ എള്ളുപൂത്ത മണമാണ്‌.

മുഴച്ചും തെറിച്ചും നിൽക്കുന്ന മുനയൻ കല്ലുകളുള്ള ചെങ്കൽപ്പാതയിലൂടെ അനുജനോടൊപ്പം ഞാൻ നടക്കുകയായിരുന്നു. പടിഞ്ഞാറൻ കാറ്റുവന്ന് ഞങ്ങളുടെ മുടിയിലൊക്കെ തൊട്ടു തലോടി. കടലിന്റെ ഉപ്പുള്ള സ്പർശം. സഞ്ചിയും ചോറ്റുപാത്രങ്ങളുമായി ഞങ്ങൾ നടന്നു. പാടത്താകെ അപ്പോൾ എള്ളിൻചെടികൾ പൂത്തു നിന്നിരുന്നു.

ബസ്‌ നിർത്തുന്ന കവലയിൽ ഒരു പലചരക്കുകടയും തുന്നൽപ്പീടികയുമുണ്ടായിരുന്നു. തയ്ച്ചു കൊണ്ടിരുന്ന മേസ്തിരി കണ്ണടയ്ക്കു മുകളിലൂടെ കണ്ണുപുറത്തേക്കിട്ട്‌ നോക്കുന്നതിനിടയിൽ ബസു വന്നു.

ചുവന്ന നീളൻ വണ്ടി.

വണ്ടിയിൽ കയറിയാൽ പിന്നെ ചോദ്യങ്ങളാണ്‌. കഴിവതും ഒന്നിനും മറുപടി പറയാതെ ചിരിയിൽ ഒതുക്കും. വിചാരിക്കുമ്പോഴൊക്കെ ഒരു അന്തർമുഖ പരിവേഷം എടുത്തണിയാനുള്ള ശേഷി  സ്വായത്തമാക്കിയിരുന്നു. ചില ചോദ്യങ്ങളെ ഒഴിവാക്കാൻ അതു പ്രയോജനപ്പെടും. തിരക്കു തീരെ കുറവുള്ള ബസ്സിൽ ഞങ്ങൾ ചേർന്നിരുന്നു. ഞാൻ പുറത്തെ കാഴ്ചകൾ ഒന്നൊഴിയാതെ ഉള്ളിലെ ഫ്രെയിമിൽ പതിപ്പിച്ചുകൊണ്ടിരുന്നു.

അരമണിക്കൂർ യാത്ര തികച്ചുണ്ട്‌. ടൗണിൽ ബസിറങ്ങിയാൽ അൽപദൂരമേയുള്ളു. നീലച്ചായമടിച്ച ബഹുനില കെട്ടിടം. വശങ്ങളിലൂടെ പായൽ ചില കടുത്ത ചിത്രങ്ങൾ വരച്ചിട്ടിരുന്നു.  അവധി ദിവസമായതിനാൽ താഴത്തെ പെയിന്റുകട അടഞ്ഞുകിടക്കും. തൊട്ടുമുകളിലെ രണ്ടുനിലകളിലായി നിറയെ ലോഡ്ജുമുറികളായിരുന്നു. അവിടെ താമസക്കാർ ഞായറാഴ്ച പൊതുവേ കുറയും. എങ്കിലും ചില മുറികളിലെ തുറന്നിട്ട വാതിലിലൂടെ സിഗററ്റുപുക ഇഴഞ്ഞെത്തുന്നത്‌ കാണാം. അപാരമായ ഒരു നിശബ്ദത ഇടനാഴികളിലൂടെ എപ്പോഴും വീശിക്കൊണ്ടിരിക്കും. ടെറസിൽ പലകകൾ കൊണ്ടു നിർമ്മിച്ച മൂന്നുമുറികളും ഒരു ഷെഡ്ഡുമുണ്ടായിരുന്നു. ഷെഡ്ഡിനോട്‌ ചേർന്നുള്ള മുറിയുടെ വാതിൽക്കൽ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കയറി വരുന്നത്‌ മുകളിൽ നിന്നുതന്നെ അച്ഛനു കാണാം. 

മുഷിഞ്ഞ ബെഡുള്ള പഴയ കട്ടിലിൽ ഞങ്ങൾ ഇരുന്നു. സഞ്ചിയും ചോറ്റുപാത്രവും ഒതുക്കിവെച്ചു. സ്റ്റൗവിൽ അച്ഛൻ അപ്പോൾ കാപ്പി തിളപ്പിച്ചു തന്നു. നെഞ്ചൊപ്പം വളർന്ന അച്ഛന്റെ താടിരോമങ്ങളിൽ സിഗററ്റുകറയുടെ നിറം ഇഴകളിട്ടു കിടന്നു. 

ഞങ്ങൾക്ക്‌ അച്ഛനെ ഭയമായിരുന്നു. 

എങ്കിലും സ്നേഹമായിരുന്നു. 

എന്തിനാണ്‌ അച്ഛൻ അമ്മയെയും ഞങ്ങളെയും വിട്ട്‌ ഈ കുടുസ്സുമുറിയിൽ വന്നു താമസിക്കുന്നത്‌..?

പാവം അമ്മ എത്ര കഷ്ടപ്പെടുന്നു...?

കുഞ്ഞുമനസ്സിൽ കുറേയേറെ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷെ ഉള്ളിൽ നിന്നും ഒരിക്കലും ഒന്നും പുറത്തേക്ക്‌ വന്നില്ല. എപ്പോൾ വേണമെങ്കിലും അച്ഛനിൽ സംഭവിക്കാവുന്ന ആ നിറംമാറ്റം പലപ്പോഴും കണ്ടു ഭയന്നിട്ടുള്ളതാണ്‌. 

അച്ഛൻ സ്നേഹം കൊണ്ട്‌ ഞങ്ങളെ സ്പർശിച്ചു.

ചതുരക്കള്ളികളിൽ കരുക്കൾ നിരത്തി അനുജനോടൊപ്പം അച്ഛൻ ചെസ്‌ കളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്ത്‌ കടന്ന് ഷെഡ്ഡിനരികിലേക്ക്‌ നീങ്ങി. അതിനുള്ളിൽ നിറയെ പല നിറത്തിലുള്ള ഉപയോഗശൂന്യമായ പെയിന്റുകൾ നിറഞ്ഞ വലിയ ടിന്നുകൾ ഉണ്ടായിരുന്നു. ഇക്കുറി പച്ചയും വെളുപ്പും നിറമുള്ള ചായങ്ങൾ ചെറിയ ടിന്നുകളിലേക്ക്‌ ഞാൻ പകർന്നു. ഓരോ ആഴ്ചയും എന്റെ ഇൻസ്ട്രമെന്റ്‌ ബോക്സ്‌ സ്കൂളിലെത്തുന്നത്‌ ഓരോ ഡിസൈനിലായിരിക്കും. അച്ഛനുമായുള്ള ഓരോ സമാഗമത്തിന്റെയും ഓർമ്മയ്ക്ക്‌ ഓരോ തവണയും ഞാൻ അതിന്മേലുള്ള ചിത്രങ്ങൾ പലവിധ വർണ്ണങ്ങളാൽ മാറ്റിമാറ്റി വരച്ചു. 

ടെറസിൽ നിന്നാൽ ആകാശത്തെ തൊടാമായിരുന്നു. 

താഴത്തെ മുറികളിലെവിടെയോ നിന്ന് ആരോ ഓടക്കുഴൽ വായിക്കുന്നത്‌  കേൾക്കാനായി. ഒരിക്കൽ ആ മുറിയുടെ അടുത്തുവരെ പോയതാണ്‌. പിന്നെ മടിച്ചു. ആരായിരിക്കും ഇത്ര സങ്കടത്തോടെ അത്‌ വായിക്കുന്നതെന്ന് അറിയണമെന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽപ്പോലും അയാൾ പുറത്തേക്ക്‌ വന്നില്ല.

ടെറസിൽ നിന്നും താഴേക്ക്‌ നോക്കിയാൽ വാഹനങ്ങൾ ഒന്നിടവിട്ട്‌ പോകുന്നത്‌ കാണാം. അങ്ങനെ നിൽക്കുമ്പോൾ വെയിലിനു കനം വെച്ചുവരും. അച്ഛൻ ഊണ്‌ കഴിക്കാൻ വിളിക്കും. സഞ്ചിയിലും ചോറ്റുപാത്രത്തിലുമായി കൊണ്ടുവന്ന ചോറും വിഭവങ്ങളും ഞങ്ങൾ മൂന്നുപേരും കൂടിയാണ്‌ വിളമ്പുന്നത്‌. 

അച്ഛനു പ്രിയപ്പെട്ട വിഭവങ്ങൾ. 

വെളുപ്പിനുണർന്ന് അമ്മ അച്ഛനായി വെച്ചുണ്ടാക്കിയ കറിക്കൂട്ടുകൾ. അതിൽ നിറയെ സ്നേഹമുണ്ടായിരുന്നു. ഞങ്ങൾ അച്ഛനോടൊപ്പം വയറുനിറയെ ഉണ്ടു.  എന്നിട്ടും അച്ഛൻ മാത്രം, രുചികളിലൊളിപ്പിച്ചു വെച്ച ആ സ്നേഹം കണ്ടില്ല. അതിനു വീണ്ടും വർഷങ്ങൾ കഴിയേണ്ടിവന്നു.

എന്തിനവർ അത്രയുംകാലം രണ്ടിടങ്ങളിലായി കഴിഞ്ഞു?

ചോദ്യം ഇന്ന് അപ്രസക്തമാണ്‌.

അമ്മയുടെ ചിറകിനുള്ളിലായി മാത്രം പതുങ്ങിക്കഴിയവേ നഷ്ടപ്പെട്ടുപോയ ചിലതെല്ലാം ഒരിക്കലും ഇനി വീണ്ടെടുക്കാനാവില്ല. ഒരുമിക്കലിന്റെ, സന്തോഷത്തിന്റെ നാളുകൾ കടന്നു വന്നപ്പോഴേക്കും ഞങ്ങൾ കുട്ടികളല്ലാതായിക്കഴിഞ്ഞിരുന്നു.

ഞാൻ വീണ്ടും ചിരിച്ചു.

ഇക്കുറി അവർ ചിരി മടക്കിയില്ല.

കണ്ണുകൾ താഴ്ത്തി ബിഗ്‌ ഷോപ്പറും ചോറ്റുപാത്രവുമായി അവർ മെല്ലെ നടന്നുപോയി.

നേരം പോയി. ഇന്നിനി പരശുറാം കിട്ടില്ലെന്നുള്ളത്‌ തീർച്ചയാണ്‌.

O