Monday 29 October 2012

കെന്നൽ കാമനകൾ


സമകാലിക മലയാളം വാരിക, 26 ഒക്ടോബർ 2012
 



       രുളിനെ വകഞ്ഞുകൊണ്ട്‌ ഒരു പോലീസ്‌ ജീപ്പിന്റെ പ്രകാശം അതിവേഗതയിൽ വന്ന് സഡൻബ്രേക്കിട്ടു. പുലരാറായ നേരത്ത്‌, പതിവുപോലെ നീട്ടിപ്പാടിക്കൊണ്ടിരുന്ന കുയിലുകൾ കശുമാവിൻകൊമ്പുകൾ വിട്ടു പറന്നു. ദുരൂഹവും അവ്യക്തവുമായ സ്വപ്നത്തിന്റെ ജീപ്പിൽ നിന്ന് ഒരു ഭ്രമാത്മകചിത്രത്തിൽ നിന്നെന്ന പോലെ ഞാൻ ഉണർച്ചയിലേക്കിറങ്ങി.

വിശാലമായ പരേഡ്‌ മൈതാനം ചുറ്റിവന്ന കിഴക്കൻകാറ്റ്‌, സായുധ റിസർവ്വ്‌ ക്യാമ്പിന്റെ നെടുനീളൻ ബാരക്കുകളുടെ മേൽക്കൂരകളെ അപ്പോൾ ചെറുതായി വിറപ്പിച്ചു. കെന്നലിനോട്‌ ചേർന്നുള്ള 'പട്ടിബാരക്ക്‌' എന്നറിയപ്പെടുന്ന വലിയ ഹാളിന്റെ സൈഡ്റൂമിൽ ഞരങ്ങുന്ന ഇരുമ്പുകട്ടിലിൽ ഞാൻ കമ്പിളിക്കുള്ളിലേക്ക്‌ കുറേക്കൂടി ചുരുണ്ടുകയറി. ഇന്നലെ, നിരാശയോടെ മടങ്ങിയ ഇൻവെസ്റ്റിഗേഷൻ ടീം, രാത്രി വൈകുവോളം വല്ലാതെ വിയർപ്പിച്ചുകളഞ്ഞു. മുൻസിപ്പൽ സ്റ്റേഡിയം മുതൽ ഇല്ലിക്കൽ വരെ മീനച്ചിലാറിന്റെ തീരത്തുകൂടി ഓടിത്തളർന്നതു മിച്ചം. ഇങ്ങനെ തെളിവുകൾ ഒന്നുംതന്നെ ലഭിക്കാതിരിക്കുന്നത്‌ വളരെ അപൂർവ്വമാണ്‌.

 കെന്നലിൽ നിന്ന് അനക്കങ്ങൾ കേട്ടുതുടങ്ങിക്കഴിഞ്ഞു. സരമ അതിരാവിലെ തന്നെ ഉണരും. ഇന്നലെ കൊടുത്ത ഗന്ധത്തിനു പിന്നാലെ കിലോമീറ്ററുകളോളം ഓടിത്തളർന്നവളായിട്ടും, പതിവു സമയത്തു തന്നെ ഉണർന്നിരിക്കുന്നു. കൃത്യമായ ദിനചര്യകളാണ്‌ അവൾക്കുള്ളത്‌. നാലുമാസം പ്രായമുള്ളപ്പോൾ, അക്കാദമിയിലെ പരിശീലനകാലത്ത്‌ എന്നോടൊപ്പം ചേർന്നവളാണ്‌ സരമ.

 എന്റെ കൈവെള്ളയിൽ നിന്നാണ്‌ അവൾ നിഷ്ഠകളിലേക്ക്‌ പിച്ചവെച്ചത്‌. പ്രാഥമികമര്യാദകളും സമയക്രമവും ഹൗസ്‌-ബ്രേക്കിംഗും ട്രാക്കിംഗും അവൾ എത്ര കുറഞ്ഞ സമയത്തിനുള്ളിലാണ്‌ പഠിച്ചെടുത്തത്‌ ? എന്റെ കണ്ണുകളിൽ നിന്ന് ആജ്ഞ തിരിച്ചറിയാവുന്ന തലത്തിലേക്ക്‌ സരമ എത്തിയത്‌ ആഴ്ചകൾ കൊണ്ടാണ്‌. ഇന്നവൾ അനവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കിയ മികച്ച ട്രാക്കർ ഡോഗായി പേരെടുത്തുകഴിഞ്ഞു. പരിശീലനകാലം ഞങ്ങളിൽ തീർത്ത ഇഴയടുപ്പം അളക്കാനാവില്ല. അതുവരെ നായ്ക്കളെ പ്രിയമല്ലാതിരുന്ന എനിക്ക്‌ സരമ തുറന്നിട്ടുതന്ന സ്നേഹത്തിന്റെ ലോകത്തിന്‌ അതിർത്തികളുമില്ല. ദേവശുനിയായ സരമ, ഇതിഹാസത്തിൽ ഉഷസ്സിന്റെ പ്രകാശമാണ്‌.-സത്യത്തിനു മുൻപേ നടക്കുന്നവൾ. ദേവലോകത്ത്‌ ഇന്ദ്രന്റെ വഴികാട്ടി; അസുരന്മാരാൽ മോഷ്ടിക്കപ്പെട്ട പശുക്കളെ വീണ്ടെടുത്തവൾ !

 കെന്നലിനു മുകളിലേക്ക്‌ ചാഞ്ഞു കിടക്കുന്ന ഞാവൽമരത്തിൽ നിന്ന് അപ്പോൾ പഴങ്ങൾ പൊഴിഞ്ഞുവീണ്‌ ഷീറ്റുകളിൽ ഒച്ചയുണ്ടാക്കി. രാത്രി മുഴുവൻ ഞാവൽപ്പഴങ്ങളുടെ താളമാണിപ്പോൾ. പൊഴിയുന്ന ഞാവൽപഴങ്ങളുടെ ശബ്ദത്തെയും കരിയിലക്കിളികൾ വട്ടം കൂടുന്നതിന്റെ ബഹളത്തെയും മറികടന്നുകൊണ്ട്‌ ആ സമയം വാതിലിൽ മുട്ടുകേട്ടു. പിന്നാലെ സാറേ എന്ന വിളിയും- റെജിയുടെ ശബ്ദം. ക്യാമ്പ്‌ ഫോളോവറായ റെജി, കെന്നൽ വൃത്തിയാക്കുന്നതിനായി എത്തിക്കഴിഞ്ഞു. കമ്പിളിക്കുള്ളിൽനിന്ന് ഇനി തണുപ്പിലേക്കിറങ്ങണം.

 കാക്കിപ്പാന്റും മുഷിഞ്ഞ വെള്ളഷർട്ടും  ധരിച്ച റെജി, ചെവികൾ ചേർത്തു കെട്ടിയിരുന്ന ചുവന്ന തോർത്ത്‌ തലയിൽ നിന്നെടുത്തു കുടഞ്ഞുകൊണ്ട്‌ നമസ്കാരം പറഞ്ഞു. താക്കോൽക്കൂട്ടമെടുത്തു കൊണ്ട്‌ ഞാൻ റെജിയോടൊപ്പം ചെന്ന് ഷെഡ്ഡുകൾ ഓരോന്നായി തുറന്നു.

 ജില്ലാ പോലീസ്‌ കെന്നലിൽ സരമയെ കൂടാതെ രണ്ട്‌ പുരുഷപ്രജകൾ കൂടിയുണ്ട്‌ - ആൽഫിയും പോളിയും. പ്രായാധിക്യത്താൽ അവശനായ ആൽഫി, രോഗബാധിതനുമാണ്‌. ഡ്യൂട്ടികൾക്കൊന്നും ഇപ്പോൾ കൊണ്ടുപോകാറില്ലാത്തതു കൊണ്ടും വ്യായാമം ചെയ്യാതെ ഉണ്ടുറങ്ങി കഴിയുന്നതു കൊണ്ടും ഒരു വിഷാദരോഗം അവനെ പിടികൂടിയിട്ടുണ്ടെന്നുള്ള ഡോക്ടറുടെ കണ്ടെത്തലിനെ ഞാൻ എതിർക്കാൻ പോയില്ല. അവന്റെ വിഷാദഭാവത്തിന്റെ കാരണങ്ങൾ അതൊന്നുമല്ലെന്ന് എനിക്ക്‌ വ്യക്തമായി അറിയാം. അടക്കിവെച്ച തൃഷ്ണകളുടെ പതിഞ്ഞ നിശ്വാസങ്ങൾ കെന്നൽഗ്രില്ലുകളുടെ ചതുരക്കളങ്ങളിലൂടെ പുറത്തുപോകാനാകാതെ പതറി നിൽക്കുന്നതും പൊട്ടിയൊഴുകാൻ വെമ്പുന്ന നീരുറവ പാറക്കെട്ടിനുള്ളിൽ തുടികൊള്ളുന്നതു പോലെയുള്ള ഒച്ചകൾ മുഴങ്ങുന്നതും എത്ര കാലങ്ങളായി ഇവിടെ അനുഭവപ്പെടുന്നു.

 യുവാവായ പോളി, കെന്നലിന്റെ ശബ്ദവും ഊർജ്ജവുമാണ്‌. ലാബ്രഡോർ ഇനത്തിൽപ്പെട്ട അവൻ, ഇവിടെയെത്തിച്ചേർന്നിട്ട്‌ രണ്ടുവർഷമേ ആകുന്നുള്ളൂ. സരമയുടെ അനക്കം കേൾക്കുന്നതോടെ തന്നെ അവൻ പ്രഭാതാലസ്യം വിട്ടുണരും. മൂന്ന് ചെറുഷെഡ്ഡുകൾ ഉൾക്കൊള്ളുന്ന പോലീസ്‌ കെന്നലിന്റെ മധ്യഭാഗത്തുള്ള താവളത്തിലെ വീതിയേറിയ പലകയിൽ നിന്ന് തണുപ്പാർന്ന ടൈലിലേക്ക്‌ ഇറങ്ങിവന്ന് പോളിക്ക്‌ ഒരു കുടഞ്ഞെറിയലുണ്ട്‌. കഴുത്തിലെ മാംസപേശികളും വാലും  പ്രത്യേകതാളത്തിൽ വിറയ്ക്കുന്നത്‌ ഒരു കാഴ്ച തന്നെയാണ്‌. സ്നിഫർ ഡോഗായ പോളിക്ക്‌, നഗരത്തിൽ സ്ഫോടനഭീഷണികളുണ്ടാകുന്ന സമയത്തും മയക്കുമരുന്നു വേട്ട നടക്കുമ്പോഴുമാണ്‌ കൂടുതൽ അദ്ധ്വാനം. അല്ലാത്തപ്പോൾ, റെയിൽവേ സ്റ്റേഷനിലേയും നഗരസിരാകേന്ദ്രത്തിലേയും ആന്റി -സബൊട്ടാഷ്‌ ടീമിനോടൊപ്പമുള്ള പതിവ്‌ ചെക്കിംഗ്‌ കഴിഞ്ഞാൽ സ്വസ്ഥം.

 സരമയും പോളിയും വാതിൽക്കൽ വന്നുനിന്ന് എന്റെ വിളിക്കായി കാതോർത്തു. ആജ്ഞ ലഭിക്കാതെ ആരും പുറത്തേക്ക്‌ വരില്ല. ആൽഫി ഇപ്പോഴും ഉണർന്നിട്ടില്ല. ഈയിടെയായി അവൻ ഉറക്കമുണരണമെങ്കിൽ സൂര്യന്റെ ഇളംചൂടറിയണം എന്നായിട്ടുണ്ട്‌. മൂന്നു ഷെഡ്ഡുകളും തുറന്നിട്ടശേഷം ഞാൻ സരമയെ വിളിച്ചു.

"സരമാ ... ഹീൽ !"
 
അവൾ ഓടി എന്റെ ഇടതുവശത്തായി വന്ന് ശരീരം വിറപ്പിച്ച്‌ ,വാലാട്ടി സ്നേഹം പ്രകടിപ്പിച്ച്‌, ആർദ്രതയോടെ ഒന്നു നോക്കി, നിലകൊണ്ടു. ഞാനാണ്‌ അവളുടെ യഥാർത്ഥ യജമാനനെന്ന് ഓർമ്മയിൽ നിന്ന് പറിച്ചെറിയാനാവാത്ത വണ്ണം സരമയിൽ പതിഞ്ഞു കിടപ്പുണ്ട്‌. എവിടെ, എത്ര ദൂരത്തു നിന്ന് കണ്ടാലും ഏതു നായയും തങ്ങളുടെ മാസ്റ്ററെ തിരിച്ചറിയും. വൺ ഡോഗ്‌ വൺ മാസ്റ്റർ എന്നാണ്‌ കീഴ്‌വഴക്കം. കെന്നലിലുള്ള എല്ലാ അംഗത്തിനും നിശ്ചയിക്കപ്പെട്ട സ്ഥിരം യജമാനന്മാർ ഉണ്ടെങ്കിലും പലപ്പോഴും ആ രീതി പാലിക്കാൻ കഴിയാറില്ല. സ്ഥലം മാറ്റവും പ്രോമോഷനും ലോക്കൽ ട്രാൻസ്ഫറും ദീർഘകാല ലീവുകളും കാരണം നായ്ക്കൾക്ക്‌ അവരുടെ യജമാനന്മാർ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. എനിക്കിനി എന്നാണ്‌ സരമയെ വിട്ടുപോകേണ്ടി വരുന്നത്‌ എന്നറിയില്ല. 

 ‘ലീഷ്‌’ എടുത്ത്‌ സരമയെ ബന്ധിച്ച ശേഷം, പോളിയെ വിളിച്ചു. അവൻ ചുറുചുറുക്കോടെ ഓടി വന്ന് ഹീൽ ചെയ്തു. ആൽഫി മൂന്നാമത്തെ വിളിക്കാണ്‌ മടിയോടെ എഴുന്നേറ്റു വന്നത്‌. മൂന്നുപേരെയും കൃത്യമായ അകലം പാലിച്ചുകൊണ്ടാണ്‌ കെട്ടിയത്‌. ഇല്ലെങ്കിൽ കാര്യങ്ങൾ വഷളാകും. ആൽഫിക്ക്‌ പോളിയോട്‌ ഉള്ളിൽ നീരസമുണ്ട്‌. തരം കിട്ടിയാൽ മുരണ്ടുകൊണ്ട്‌ ചെല്ലും. ഒന്നുരണ്ടു തവണ ആക്രമണത്തിനുള്ള വട്ടം കൂട്ടിയതാണ്‌. കൃത്യസമയത്ത്‌ കണ്ടതുകൊണ്ട്‌ കുഴപ്പമുണ്ടായില്ല. ആൽഫിക്ക്‌ പോളിയോടുള്ള ശത്രുതയ്ക്ക്‌ കാരണം എന്തെന്ന് എനിക്കു മാത്രമേ അറിയൂ. ഒരു പക്ഷേ, സരമയ്ക്കും.

 ജില്ലാ പോലീസ്‌ ഡോഗ്‌ സ്ക്വാഡിൽ എന്നെ കൂടാതെ മറ്റു മൂന്നു സിവിൽ പോലീസ്‌ ഓഫീസർമാർ കൂടി സബ്‌-ഇൻസ്പെക്ടർ ഗോപിനാഥനൊപ്പം ഡ്യൂട്ടി ചെയ്യുന്നുണ്ട്‌. സ്ക്വാഡിന്റെ ഓഫീസർ-ഇൻ-ചാർജ്ജായ അദ്ദേഹം അടുത്തുള്ള ക്വാർട്ടേഴ്സിൽ തന്നെയാണ്‌ വാസം. നഗരത്തെ വിറപ്പിച്ച കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാവരും രാവിലെ തന്നെ എത്തും. ഇന്നും തിരക്കേറിയ ദിവസമായിരിക്കുമെന്നതിന്‌ ഒരു സംശയവുമില്ല. എന്തായാലും നേരത്തെ തന്നെ ജോലികൾ തീർത്തു നിൽക്കാം.

 ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത്‌, മൂന്നു പാത്രങ്ങളിലായി പകർന്ന്, ബിസ്കറ്റും ബ്രെഡിന്റെ ചെറുകഷ്ണങ്ങളുമിട്ടു വെച്ചു. നായ്ക്കൾക്ക്‌ ദിവസവും രണ്ടുനേരമാണ്‌ ഭക്ഷണം. ലഘുവായ പ്രഭാതഭക്ഷണമായ പാലും ബിസ്കറ്റും കഴിച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരം ചോറും ഇറച്ചിയും കാബേജും കൂടി വേവിച്ച്‌, അൽപം മഞ്ഞൾപൊടി ചേർത്തു കുഴച്ചു നൽകും.

പാൽപ്പാത്രം അടുത്തേക്ക്‌ വെച്ചപ്പോൾ പോളി ധൃതി കൂട്ടി. 'നോ!' എന്ന ശാസനയിൽ അവൻ പെട്ടെന്നു തന്നെ അടക്കമുള്ളവനായി. മൂന്നുപേർക്കും സ്പീക്ക്‌ ഔട്ട്‌ ചെയ്യാനുള്ള അവസരം കഴിഞ്ഞതിനു ശേഷം മാത്രമാണ്‌ ആഹാരം കഴിക്കാനുള്ള അനുവാദം. ക്യാമ്പ്‌ ആകമാനം പ്രകമ്പനം കൊണ്ട, ഒരേപോലെയുള്ള കുരകളിൽ മൂവരുടെയും ഉള്ളിൽ തടഞ്ഞുനിന്ന അമിതവായു പുറന്തള്ളപ്പെടുകയും, ബ്രേക്ക്ഫാസ്റ്റ്‌ ആരംഭിക്കുകയും ചെയ്തു. ആൽഫിക്ക്‌ ആഹാരത്തോട്‌ തീരെ മടുപ്പാണ്‌. അവൻ പാൽപ്പാത്രം ഒന്നു മണപ്പിച്ച ശേഷം പിൻവാങ്ങി. ലീഷിൽ പിടിച്ച്‌ മുഖമടുപ്പിച്ചുകൊണ്ട്‌ ഒന്നുരണ്ടു തവണ ശാസിക്കേണ്ടി വന്നു, അൽപമൊന്ന് അകത്താക്കാൻ. അപ്പോഴേക്കും സരമയും പോളിയും പാത്രം വൃത്തിയാക്കി വെച്ചു.  

ഓരോരുത്തരായി അവരവരുടെ ഇടങ്ങളിൽ  പോയി പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ച്‌, തിരികെ വന്നപ്പോഴേക്കും റെജി ജോലി തീർത്ത്‌ പോകാനൊരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ലോഷന്റെ നേർത്തഗന്ധമുള്ള കൂടുകളിലേക്ക്‌ മൂവരെയും കടത്തിവിട്ടിട്ട്‌, ഞാൻ മുറിയിലെ മേശമേലിരുന്ന ജനറൽ ഡയറിയിൽ അന്നത്തെ ദിവസം രേഖപ്പെടുത്തിവെച്ചു. ഗോപിനാഥൻസാറും മറ്റുള്ളവരും എത്തുമ്പോൾ ഞാൻ പണിയെല്ലാം തീർത്ത്‌, യൂണിഫോമിനുള്ളിലേക്ക്‌ കടക്കാൻ തുടങ്ങുകയായിരുന്നു. വയർലെസ്‌ സന്ദേശം വന്ന ഉടൻതന്നെ ഞങ്ങൾ ജില്ലാ പോലീസ്‌ ആസ്ഥാനത്തേക്ക്‌ തിരിച്ചു.

നഗരം വിറങ്ങലിച്ചുപോയ പൈശാചികകൃത്യം നടന്നത്‌, സ്റ്റേഡിയത്തിനു പിന്നിലുള്ള റോഡിന്റെ എതിർവശത്തുള്ള വീട്ടിലാണ്‌. അൻപത്തിരണ്ടുകാരിയായ, അവിവാഹിതയായി കഴിയുന്ന സ്ത്രീയാണ്‌ ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്‌. അജ്ഞാതമായ കാരണങ്ങളാൽ തിരുവസ്ത്രമുപേക്ഷിച്ച അവർ, കഴിഞ്ഞ ആറുവർഷങ്ങളായി ആ വീട്ടിൽ ഒറ്റയ്ക്ക്‌ താമസിക്കുകയായിരുന്നത്രേ. സഭ വിട്ടുവെങ്കിലും അവർ ഇപ്പോഴും കർത്താവിന്റെ മണവാട്ടികൾക്ക്‌ വസ്ത്രം തുന്നിക്കൊടുത്താണ്‌ ജീവിതം കഴിച്ചുകൂട്ടിയിരുന്നത്‌. സ്വീകരണമുറിയിൽ തയ്യൽമെഷീനിന്റെ താഴെയായി നിശ്ചലമായി കിടന്ന  നഗ്നശരീരത്തിനു മുകളിലായി, ധരിച്ചിരുന്ന വസ്ത്രമെടുത്ത്‌ പുതപ്പിച്ച നിലയിലാണ്‌ ഇന്നലെ അവരെ കണ്ടെത്തിയത്‌. ശാരീരികമായി കീഴ്പ്പെടുത്തിയതിന്റെ പ്രാഥമിക തെളിവുകളിൽ നിന്ന്, ഫോറൻസിക്‌  സംഘം വരുന്നതിനു മുൻപേ തന്നെ സരമ സ്മെല്ലെടുത്ത്‌, സ്റ്റേഡിയം കടന്ന് ഇല്ലിക്കൽ വരെ ഓടിയെങ്കിലും ആറിന്റെ തീരത്തുവെച്ച്‌ ഇന്നലെ അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ന് അവിടെ നിന്നാണ്‌ തുടങ്ങേണ്ടത്‌.

റേഞ്ച്‌ ഐ.ജി അടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്‌. സരമ എല്ലാവർക്കുമിടയിൽ രാജകീയപ്രൗഡിയോടെ നിന്നു. ജനക്കൂട്ടം ആരാധനയോടെ സരമയിൽ കണ്ണെറിയുന്നതു കണ്ടുകൊണ്ട്‌, ഞാനും ലീഷിന്റെ ഒരറ്റത്ത്‌ ഊർജ്ജം ഏറ്റുവാങ്ങി നിലകൊണ്ടു. കണ്ണുകളിൽ പ്രകാശമൊളിപ്പിച്ചു വെച്ച, നായ്ക്കളുടെ ദേവതയായ സരമ, തന്നെ നിരീക്ഷിക്കുന്ന കണ്ണുകൾക്കിടയിൽ നിന്നുകൊണ്ട്‌ എന്റെ ആജ്ഞ കിട്ടുവാനായി കാത്തു. ഈർപ്പണിഞ്ഞു നിന്ന നാസികത്തുമ്പിൽ അവൾ, ഗന്ധങ്ങളുടെ ആഗിരണത്തിനായി ഘ്രാണകോശങ്ങളെ സജ്ജമാക്കിക്കഴിഞ്ഞു.

ആറിന്റെ തീരത്തുവെച്ച്‌ ഇന്നലെ കൈവിട്ട ഗന്ധം വീണ്ടെടുത്തുകൊണ്ട്‌ സരമ, വന്ന വഴിയെ തന്നെ തിരികെ നീങ്ങാനാരംഭിച്ചു. വീണ്ടും നഗരത്തിലേക്ക്‌ പ്രവേശിച്ച അവൾ, ലോറിത്താവളത്തിനടുത്തുള്ള മൈതാനത്തേക്ക്‌ അടികൾവെച്ചു. വൻ ജനാവലിയാണ്‌ പിന്നാലെയുള്ളത്‌. മൈതാനത്തിനു പിന്നിലുള്ള ഒരു ചെറുകുന്നിന്റെ വശത്തായി നഗരമാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇടത്തിൽ വന്ന്, അവൾ നിന്നു. ചീഞ്ഞളിഞ്ഞ പഴങ്ങളുടെയും പച്ചക്കറികളുടെയും മാംസാവശിഷ്ടങ്ങളുടെയും ഒപ്പം വിസർജ്ജ്യവസ്തുക്കളുടെയും ഗന്ധം അവളെ ആകെ കുഴപ്പിച്ചുവെന്ന് എനിക്ക്‌ മനസിലായി.

ഞാൻ ഗോപിനാഥൻസാറിനെ ഒന്നു പാളിനോക്കി. അദ്ദേഹം നിരാശയോടെ കണ്ണുകൾ താഴ്ത്തി. ചവറുകൂനയിലേക്ക്‌ കയറാൻ തുടങ്ങിയ സരമയെ ഞാൻ ബലമായി പിടിച്ചുനിർത്തി. വിസർജ്ജ്യവസ്തുക്കളുടെ ഗന്ധം എപ്പോഴും ട്രാക്കർ ഡോഗുകളെ വഴി തിരിച്ചുവിടും. പിൻതുടർന്നു വന്ന ഗന്ധത്തെ വിട്ടിട്ട്‌ അവർ പുതിയ ഗന്ധത്തിന്റെ ആകർഷണവലയത്തിലേക്ക്‌ കടക്കും. കഠിനപരിശീലനം കൊണ്ടും മാറാത്ത ചില അടിസ്ഥാനസ്വഭാവങ്ങൾ !

പുതിയ ഗന്ധത്തിൽ ആകൃഷ്ടയായ സരമ  പിൻമാറാൻ കൂട്ടാക്കാതെ നിന്നു. പൊതുജനത്തിനു മുമ്പിൽ നാണക്കേടിനു പാത്രമാകാതെ ഞാൻ യുക്തിപൂർവ്വം സരമയെ പിന്നിലേക്ക്‌ വലിച്ചു. അന്വേഷണചുമതലയുള്ള ഡി.വൈ.എസ്‌.പി  നെറ്റിചുളിച്ചു നോക്കി. അദ്ദേഹം കയ്യിലിരുന്ന മൊബൈൽ ഫോൺ ഇപ്പോൾ ഞെരിച്ചുപൊട്ടിക്കുമെന്ന് തോന്നി. സരമയ്ക്ക്‌ എന്താണ്‌ പറ്റിയത്‌? അവൾ ഇത്രയും നിരാശപ്പെടുത്തിയ അവസരം ഉണ്ടായിട്ടില്ല. സങ്കടവും ദേഷ്യവും എല്ലാം കൊണ്ട്‌ കണ്ണുനിറഞ്ഞു വന്നു. അങ്ങനെ രണ്ടാം ദിവസവും, തുമ്പൊന്നും ലഭിക്കാതെ ജില്ലാ പോലീസ്‌ ഡോഗ്‌ സ്ക്വാഡിനു പരാജിതരായി മടങ്ങേണ്ടിവന്നു.

തിരികെ കെന്നലിൽ പ്രവേശിക്കുന്നതിനു മുമ്പായി സരമ എന്നെ ഒന്നു നോക്കി. അവളും ആകെ വിഷണ്ണയായിരുന്നു. എന്റെ നിരാശയിൽ അവളും ചേരുന്നതറിഞ്ഞ്‌, ഞാൻ കഴുത്തിലൂടെ കയ്യിട്ട്‌ ചുറ്റിപ്പിടിച്ച്‌ നെറ്റിമേൽ ഉമ്മവെച്ചു.

"ഗുഡ്‌ സരമാ .... ഗുഡ്‌ വർക്ക്‌ ...!" ഞാനവളെ സമാധാനിപ്പിച്ചു.

എന്നോട്‌ ക്ഷമിക്കൂ. എനിക്ക്‌ ഇന്ന് എന്റെ ജോലി കൃത്യമായി ചെയ്യാൻ സാധിച്ചില്ല എന്നു പറഞ്ഞു കൊണ്ട്‌ അവൾ കണ്ണുകൾ പതിയെ അടച്ചുതുറന്നു. എന്നോട്‌ കൂടുതൽ ചേർന്നു നിന്നു.

അവളുടെ മുഖം ഞാൻ പതിയെ പിടിച്ചുയർത്തി. കണ്ണുകളിൽ വല്ലാത്ത ഒരു വിളർച്ച. ഡോക്ടറെ നാളെത്തന്നെ കാണണം. ആ നേരത്ത്‌, അടുത്ത ഷെഡ്ഡിൽ നിന്ന് പോളി മുരണ്ടു. പതിവില്ലാതെ അവൻ ഉച്ചസ്ഥായിയിൽ കുരച്ചു. അസ്വസ്ഥനാകാൻ തുടങ്ങുന്നതിന്റെ ശബ്ദവിന്യാസങ്ങളാണ്‌ ഉണരുന്നത്‌. എന്തുപറ്റി ആവോ ?

സരമ  ഉള്ളിലേക്ക്‌ കടന്നു കഴിഞ്ഞ്‌, ഞാൻ ഷെഡ്ഡിന്റെ വാതിൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ്‌ അത്‌ ശ്രദ്ധയിൽ പെട്ടത്‌. വെളുത്ത  സിറാമിക്‌ ടൈലിൽ കൊച്ചുകൊച്ചു ചുവന്ന പൊട്ടുകൾ !

കെന്നലിനു മുകളിൽ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അപ്പോൾ ഞാവൽപഴങ്ങൾ ഉതിർന്നു വീണു. ഋതുഭേദങ്ങളുടെ ഒരു കാറ്റ്‌ അകലെയെവിടെയോ നിന്ന് ഓടിവന്നു. അത്‌ വകവെക്കാതെ സൂര്യൻ, എല്ലാ ശക്തിയോടും കൂടി ജ്വലിച്ചുയർന്ന് കോശങ്ങളോളം കടന്ന്  ഉഷ്ണമറിയിച്ചു. ആ ചൂടിൽ, കെന്നൽഗ്രില്ലുകളുടെ ചതുരക്കളങ്ങളിലൂടെ ഒരു ഗന്ധം അടങ്ങിത്തുടങ്ങിയ കാറ്റിനൊപ്പം കടന്ന് ഉണർന്നു തുടങ്ങിയ ചോദനകളെ ഉദ്ദീപിപ്പിക്കാനെന്നവണ്ണം അലയടിച്ചു. പോളിയോടൊപ്പം ആൽഫിയും ഉറക്കെ ശബ്ദമുണ്ടാക്കി. 

മധുരസ്മരണകളുടെ പിടിച്ചുനിർത്താനാവാത്ത വേലിയേറ്റത്തിലാണ്‌ ആൽഫി ഉണർന്നതെങ്കിൽ, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വൈദ്യുതസ്പർശം ഉള്ളിലൂടെ കടന്നുപോയപ്പോഴാണ്‌ പോളി പിടഞ്ഞത്‌. ശുഭ്രകാമനകളുടെ ഗന്ധവുമായി ആ കാറ്റ്‌ വീണ്ടും വീണ്ടും വീശിയടിച്ചു. പോലീസ്‌ കെന്നലിലെ എല്ലാ നായ്ക്കളും ജീവിതകാലം മുഴുവൻ ഈ ഉഷ്ണം അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവരാണ്‌. സേനയിലെ പെൺപ്രജകളാണ്‌ സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ താരതമ്യേന മികച്ചവരെന്നിരിക്കേ, കാമപൂരണത്തിനുള്ള ഓരോ അവസരവും അവർക്ക്‌ വിലക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ അമ്മയായി മാറിക്കഴിഞ്ഞാൽ അവരുടെ കർമ്മകാണ്ഡം അവസാനിക്കുകയായി. അതേ കാരണത്താൽ, വിലപ്പെട്ട സേവനത്തിന്റെ ആവശ്യകത മുൻനിർത്തി, ചോദനകളെല്ലാം തടഞ്ഞു വെയ്ക്കപ്പെട്ടിരിക്കുന്നു. പാറക്കെട്ടിനുള്ളിൽ നിന്നുള്ള ഉറവയുടെ മുഴക്കം കെന്നലിലാകമാനം നിറയുന്നു. ഞാൻ സൈഡ്‌ റൂമിൽ കയറി വാതിലടച്ചു. ഒപ്പം കാതുകളും.

അന്നേ ദിവസം വൈകുന്നേരം ആരും ഭക്ഷണമെടുത്തില്ല - സരമയും പോളിയും ആൽഫിയും ആരും വിശപ്പറിഞ്ഞതേയില്ല.  ശാസനകളൊന്നും തന്നെ വിലപ്പോയില്ല. ഭക്ഷണത്തിനായി പുറത്തിറക്കിയ നേരത്ത്‌ പോളി, സരമയുടെ അടുത്തെത്താനുള്ള വ്യഗ്രത കാണിച്ചുകൊണ്ട്‌ ലീഷിൽ നിന്ന് കുതറാൻ ശ്രമിച്ചുകൊണ്ടിരുന്നു. പോളിയുടെ ചലനങ്ങൾ ആൽഫിയെ അപ്പോൾ കൂടുതൽ കൂടുതൽ പ്രകോപിപ്പിച്ചു. അവൻ നിർത്താതെ കുരച്ചുകൊണ്ടിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങവേ, അന്നത്തെ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിതനായ അൻസാറിന്റെ വീട്ടിൽ നിന്ന് ഗർഭിണിയായ ഭാര്യയ്ക്ക്‌ സുഖമില്ലെന്നറിയിച്ചു കൊണ്ട്‌ ഫോൺ വന്നു. അൻസാറിനെ സമാധാനിപ്പിച്ച്‌ വീട്ടിലേക്കയക്കുമ്പോൾ, തുടർച്ചയായി രണ്ടു ദിവസം ഡ്യൂട്ടി ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചോർത്ത്‌ ഞാൻ ഒട്ടും വേവലാതിപ്പെട്ടില്ല. എവിടെയായാലും ഒറ്റയ്ക്ക്‌ കഴിച്ചുകൂട്ടേണ്ട രാത്രികളാണ്‌ എനിക്കുള്ളത്‌. ജീവിതകാലം മുഴുവൻ മകനുവേണ്ടി കഷ്ടപ്പെട്ട ഒരമ്മ ലോകം വിട്ടുപോയതിനു ശേഷം പഴകിയ വീട്ടിനുള്ളിൽ ഞാൻ ഒറ്റയ്ക്കായി തീർന്നതാണ്‌. ഒറ്റയ്ക്കുള്ള പാചകം, ഒറ്റയ്ക്കുള്ള ഉറക്കം, ഒറ്റയ്ക്കുള്ള ജീവിതം, സ്വപ്നങ്ങൾ .... ഇതിനിടയിൽ ഹൃദയത്തിന്റെ കവാടങ്ങൾ തള്ളിത്തുറന്നുകൊണ്ട്‌ അവിചാരിതമായി പോലും ആരും തന്നെ കടന്നുവന്നതുമില്ല. അതിനാൽ എവിടെയായാൽ എനിക്കെന്ത്‌? ഇവിടെയാകുമ്പോൾ എന്റെ പ്രിയപ്പെട്ടവർ കൂട്ടിനുണ്ട്‌. പക്ഷെ, ഇന്നെന്റെ സ്വസ്ഥത കെടുത്തുന്നത്‌ നിർത്താതെ വീശിക്കൊണ്ടിരിക്കുന്ന അടങ്ങാത്ത കാമനകളുടെ തീക്കാറ്റാണ്‌. എന്നാലും സാരമില്ല, അൻസാറിന്റെ സാന്നിധ്യം അവന്റെ ഭാര്യയ്ക്ക്‌ ഇന്ന് ഏറ്റവും ആവശ്യമാണ്‌. അവർ സുഖമായിരിക്കട്ടെ.

എനിക്കും വിശപ്പ്‌ തീരെ തോന്നിയില്ല. മെസ്സിൽ നിന്നും കൊണ്ടുവെച്ച കഞ്ഞി അതേപടി മൂടിവെച്ചു. ടി.വി ഓൺ ചെയ്യാൻ തുടങ്ങിയപ്പോൾ ഗോപിനാഥൻ സാറിന്റെ കോൾ വന്നു.
സന്തോഷമുള്ള വാർത്തയാണ്‌.

കൊലക്കേസ്‌ പ്രതിയെ പിടികൂടിയിരിക്കുന്നു. ബസ്‌ സ്റ്റാൻഡിലും കോളേജ്‌ പരിസരങ്ങളിലും കഞ്ചാവ്‌ വിറ്റു നടക്കുന്ന ‘കറുപ്പ്‌ രാഘവൻ’ എന്ന പ്രതിയെ ലോറിത്താവളത്തിനടുത്തുള്ള ചവറുകൂനയ്ക്ക്‌ പിന്നിൽ വരണ്ടുകിടക്കുന്ന ഓടയ്ക്കുള്ളിലെ അവന്റെ പുതിയ സങ്കേതത്തിൽ നിന്ന് സാഹസികമായി പോലീസ്‌ പിടികൂടിയ വാർത്ത, ചാനലിലും മിന്നിമറഞ്ഞു.  

ആകെ സ്തബ്ധനായി ഇരിക്കാനേ കഴിഞ്ഞുള്ളൂ. ദൈവമേ... ആ നിമിഷം ഞാൻ സരമയെ പിന്നോട്ട്‌ വലിച്ചില്ലായിരുന്നെങ്കിൽ...? അവളുടെ ട്രാക്ക്‌ കൃത്യമായിരുന്നു. അവളുടെ സ്പന്ദനങ്ങളെയെല്ലാം അറിയാമെന്ന് അഹങ്കരിച്ചിരുന്ന എനിക്ക്‌ തെറ്റിയല്ലോ. മനുഷ്യമനസ്സിലെ സത്യമെന്ന പ്രഭാതത്തിലേക്കുള്ള മാർഗ്ഗദർശിയായ സരമയെന്ന  വെളിച്ചത്തിന്‌ ഒരിക്കലും തെറ്റുപറ്റില്ല എന്നും അസുരന്മാർ ശ്രമിച്ചു പരാജയപ്പെട്ടതുപോലെ ഒരു ബാഹ്യശക്തികൾക്കും അവളെ പ്രലോഭിപ്പിക്കാൻ കഴിയില്ല എന്നും ഓർക്കേണ്ടതായിരുന്നു. ഔദ്യോഗികജീവിതത്തിൽ പൊൻതൂവലായേക്കാവുന്ന മഹത്തായ ഒരു കാൽവെയ്പ്പിൽ നിന്നു മാത്രമല്ല, കൃത്യനിർവ്വഹണത്തിൽ നിന്നുകൂടിയാണല്ലോ സരമയെ ഞാൻ പിന്നോക്കം പിടിച്ചുവലിച്ചത്‌. ഈ തെറ്റിന്‌ ഞാൻ എന്തു പ്രായശ്ചിത്തം ചെയ്യും ? സരമാ ... വെളിച്ചത്തിന്റെ വഴി തെളിച്ചവളേ ... എന്നോട്‌ പൊറുക്കൂ ..!

ഞാൻ ചാനലുകൾ മാറി മാറി നോക്കി. ഇല്ല എവിടെയും സരമയെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. അവൾ ചിത്രത്തിൽ നിന്ന് പാടേ മറഞ്ഞിരിക്കുന്നു. കാമത്തെ ശരീരത്തിൽ നിന്നിറക്കിവിട്ട ഒരു സാധുവിന്റെ മേൽ ദാഹം തീർത്തു കൊലപ്പെടുത്തിയ അസുരനെ, കയ്യോടെ പിടിച്ചതിന്‌ അഭിവാദ്യം അർപ്പിച്ചുകൊണ്ട്‌ പ്രകടനം വരുന്നു. ഞാൻ ടി.വി ഓഫ്‌ ചെയ്തു.

വിശേഷമൊന്നുമില്ലാതെ അന്നേ ദിവസം കടന്നുപോയെന്നും നായ്ക്കൾ സുഖമായിരിക്കുന്നുവെന്നും എല്ലാം ഭദ്രമെന്നും ജനറൽ ഡയറിയിലെ പതിവു വാചകങ്ങൾ രേഖപ്പെടുത്തിയിട്ട്‌ ഞാൻ,  ഭദ്രത ഉറപ്പുവരുത്താനായി കെന്നലിന്റെ ഭാഗത്തേക്ക്‌ ചെന്നു. ക്യാമ്പിനു മുകളിൽ കത്തിനിൽക്കുന്ന വാതകവിളക്കിന്റെ പ്രകാശം പട്ടിബാരക്കിന്റെ മുറ്റത്തോളം വീണുകിടന്നു. മൂന്നുപേരും ഇതുവരെ ഉറക്കമായിട്ടില്ല. പോളി, അസ്വസ്ഥനായി ഉലാത്തുന്നു. ആൽഫി നീണ്ടുനിവർന്നു കിടന്ന് പലകയുടെ വശങ്ങളിൽ കടിച്ചുകൊണ്ടിരിക്കുന്നു. സരമ ആലസ്യത്താൽ വിശ്രമിക്കുകയായിരുന്നു. അവളെ നോക്കിനിൽക്കേ, എന്നിൽ കുറ്റബോധത്തിന്റെ കുമിളകൾ നിറഞ്ഞ്‌, വീർത്തുപൊട്ടാൻ തുടങ്ങി.

ഞാൻ പോക്കറ്റിൽ നിന്ന് താക്കോൽക്കൂട്ടമെടുത്തു.

ആ നേരം ആകാശത്തുകൂടി ഒരു മിന്നൽപിണർ പാഞ്ഞു. പിറകെ, ഭൂമിയെ ശക്തമായി പിടിച്ചുകുലുക്കിക്കൊണ്ട്‌ ഇടിവെട്ടി. ഒന്നൊന്നായി ഞാൻ കെന്നലിന്റെ മൂന്നു ഷെഡ്ഡുകളും തുറന്നിട്ടു. കനത്ത തുള്ളികളുമായെത്തിയ വേനൽമഴയിലേക്ക്‌ രണ്ടുപേർ നനഞ്ഞിറങ്ങുമ്പോൾ, ഒരാൾ കനത്ത പലകയിലേക്ക്‌ പല്ലുകളാഴ്ത്തിക്കൊണ്ട്‌ കൂട്ടിനുള്ളിൽത്തന്നെ കിടന്നു. സിരകളെ ഉന്മത്തമാക്കുന്ന ഗന്ധത്തെ തിരഞ്ഞു കൊണ്ട്‌, കോശങ്ങളോളം  ആഴ്‌ന്നുകിടന്ന കാമനകളെ ശമിപ്പിക്കാനെന്നവണ്ണം സൂചിമുനകൾ തുളഞ്ഞിറങ്ങുമ്പോൾ ഒരു ഓപ്പെറയിലെന്ന പോലെ ഇരുളിൽ മൃദുതാളങ്ങളുണർത്തി, ഞാവൽപഴങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

O



Sunday 23 September 2012

വിളയും വളവും

 വാചികം, ആഗസ്റ്റ്‌  2012




           പ്പനാവന്റെ പച്ചക്കറിത്തോട്ടത്തിൽ മണ്ണുതൊടാൻ മത്സരിക്കുന്ന പടവലങ്ങകൾ ആർത്തുല്ലസിക്കുന്ന നാളുകളിലാണ്‌ പാവലും തക്കാളിച്ചെടികളും പൂവിട്ടത്‌. ഉണ്ണികളുമായി ചെറുപൂക്കൾ എമ്പാടും വിടർന്നു വിലസിയപ്പോൾ പൂമ്പാറ്റകളും പ്രാണിപ്പറ്റങ്ങളും തിമിർത്തു. തൊട്ടപ്പുറത്ത്‌ മത്തനും വെള്ളരിയും മണ്ണിനോട്‌ വീമ്പു പറഞ്ഞുകിടന്നു. അസൂയയും കുശുമ്പും നെഗളിപ്പുമൊക്കെയായി നല്ല അയൽക്കാരെപ്പോലെ പച്ചക്കറിക്കൂട്ടം കഴിഞ്ഞുകൂടുന്നത്‌ പപ്പനാവന്റെ അതിസൂക്ഷ്മവും സ്നേഹസ്മൃദ്ധവുമായ പരിചരണത്തിലാണ്‌. മാവേലിമണ്ണിൽ ജന്മം കൊണ്ടതിലും സർവ്വോപരി പപ്പനാവന്റെ വാത്സല്യമേറ്റുവളരാൻ ഇടവന്നതിലും പാവലും പടവലവും മത്തനും വെള്ളരിയും തക്കാളികളും മാത്രമല്ല അങ്ങിങ്ങ്‌ തനിയെ മുളച്ചുപൊന്തിയ പയറുവള്ളികളും അളവറ്റ്‌ സന്തോഷിച്ചു. 


അങ്ങനെയിരിക്കെ, വിളവെടുപ്പുത്സവം വന്നു. ഉത്സവമെന്നൊക്കെ പറയുന്നത്‌ ഇതാണോ എന്ന് പടവലങ്ങ, പാവയ്ക്ക, മത്തങ്ങ തുടങ്ങിയ പച്ചക്കറി സുഹൃത്തുക്കൾ കൂട്ടംകൂടിക്കിടന്നു സന്ദേഹപ്പെട്ടു കൊണ്ടിരുന്നതിന്റെ മൂന്നാം ദിവസമാണ്‌ വാടകലോറി വന്ന് അവരെ ദൂരേയ്ക്ക്‌ കയറ്റിക്കൊണ്ട്‌ പോയത്‌.


നൂറേക്കർ തെങ്ങിൻപറമ്പിലെ ഓജസ്സില്ലാത്ത തെങ്ങുകൾക്ക്‌ വളമാകാൻ വേണ്ടി പച്ചക്കറിക്കൂട്ടുകാർ വണ്ടിയിൽക്കിടന്നു പോകുമ്പോൾ, എതിരേ അയൽദേശത്ത്‌ നിന്നും പാണ്ടിലോറിയിലേറി വാടാത്ത പടവലങ്ങയും പാവയ്ക്കയും മത്തനും വെള്ളരിയുമൊക്കെ മലയാളിക്ക്‌ സദ്യയൊരുക്കാൻ ചുരം കയറി വരുന്നതിന്റെ ബഹളം അവർക്ക്‌ കേൾക്കാൻ പറ്റിയില്ല. ലോറിയിൽക്കിടന്ന് അവർ പപ്പനാവനെ ഓർത്ത്‌ നെടുവീർപ്പിട്ടു. പപ്പനാവനാകട്ടെ, അന്നേരം തന്റെ കാർഷികജീവിതത്തിലാദ്യമായി നല്ല കീടനാശിനി വാങ്ങിവരാനായി ചന്തയിലേക്ക്‌ വെച്ചുപിടിച്ചു. 

O



Monday 27 August 2012

ലവണതീരം

കുങ്കുമം മാസിക, മെയ്‌ 2013




          തിരമാലകളെ പുണർന്നു കൊണ്ട്‌ പാറിവന്ന കാറ്റിൽ ഒളിച്ചിരുന്ന മഴയുടെ ഈർപ്പം മുഖത്തു വന്നു മെല്ലെ തൊട്ടുകൊണ്ടിരുന്ന നേരത്ത്‌, ഉപ്പുകലർന്ന നനഞ്ഞമണ്ണിൽ വിരലിനാൽ ഒരു പേരെഴുതിയിട്ടു. ചാറ്റൽമഴയിലൂടെ അപ്പോൾ സാബ്രി സായ്‌വ്‌ നടന്നു വന്നു. അകലെ ആശ്രമമന്ദിരത്തിനു മുകളിൽ ഉല്ലാസത്തോടെ  പറന്നുകളിച്ചിരുന്ന സുവർണ്ണപതാക ഇപ്പോൾ പ്രയാസപ്പെടുന്നത്‌ കാണാം. സായ്‌വിനോടൊപ്പം പതിഞ്ഞ താളത്തിലുള്ള ഭജന്റെ ഈരടികളും നനഞ്ഞു നനഞ്ഞു വന്നു. ഒരു തിര ഓടിവന്ന് മണലിലെഴുതിയ പേരു മായ്ച്ചുകളയുന്നതു കണ്ട്‌, സാബ്രി കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു.

"ബ്രദർ... തരുന്നതെല്ലാം കടൽ തിരിച്ചെടുക്കും. എടുക്കുന്നതെല്ലാം തിരിച്ചു തരും....യൂ സീ ദാറ്റ്‌ ?"

സാബ്രി അകലേക്ക്‌ കൈ ചൂണ്ടി. അവിടെ സൂര്യനെ കടൽ വിഴുങ്ങാൻ തുടങ്ങുകയായിരുന്നു. കഴിഞ്ഞ എട്ടുവർഷങ്ങളായി ആശ്രമവാസിയായി കഴിയുന്ന ജർമ്മൻകാരനായ ജൊഹാൻ സാബ്രിക്ക്‌ മലയാളം കടൽവെള്ളം പോലെയാണ്‌- ഉപ്പുരസമുള്ള ഭാഷ. കീശയിൽ നിന്നും പാക്കറ്റെടുത്ത്‌ അയാൾ സിഗററ്റിനു തീകൊളുത്തി. പുകഞ്ഞുപുകഞ്ഞ്‌, തുളവീണുകൊണ്ടിരിക്കുന്ന ജീവശ്വാസത്തെ ഓർമ്മപ്പെടുത്തുമ്പോഴൊക്കെ അയാൾ കൈയ്യിലെ മാംസപേശികൾ പെരുക്കിക്കാണിക്കാറുണ്ട്‌. ഷേവ്‌ ചെയ്ത്‌ മിനുസപ്പെടുത്തിയ കവിളുകളിലപ്പോൾ കുസൃതിച്ചിരി ചുഴികൾ തീർക്കും.

കോശങ്ങളെ കാർന്നുതിന്നുന്ന ഞണ്ടുകൾ വന്ന്, കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം ലക്ഷ്യമില്ലാതെ പലയിടങ്ങളിൽ പറന്നു നടന്ന്, ഒടുവിൽ ആശ്രമവാടത്തിലണഞ്ഞതാണ്‌ സാബ്രി. കോടികളായ സമ്പത്തെല്ലാം ആ പാദാരവിന്ദങ്ങളിലർപ്പിച്ച്‌ വെള്ളക്കുപ്പായമണിഞ്ഞു. എന്നാൽ ജപങ്ങൾക്കും ധ്യാനങ്ങൾക്കുമൊന്നും സാന്ത്വനം പകരാനാവാത്തവണ്ണം ഇടയ്ക്കിടെ ഓർമകൾ പുകഞ്ഞു കൂടുമ്പോൾ സായ്‌വ്‌ പൂഴിമണൽ ചവിട്ടിമെതിച്ച്‌ വരും. തിരകളുടെ ലഹരി നുകർന്ന്, മറവിയുടെ മണലിൽ കിടന്നുറങ്ങാൻ. 

"ഇൻ ആന്റ്‌ ഔട്ട്‌ ഒഫ്‌ ദി റിവഴ്സ്‌ മൗത്ത്‌, എ ടങ്‌ ഒഫ്‌ സീ"

പുകയൂതിവിട്ടുകൊണ്ട്‌ ഏതോ നാടകത്തിലെ കഥാപാത്രത്തെപ്പോലെ സാബ്രി ഉരുവിട്ടു. ആ ഹൈകുവിൽ, അകലെ അഴിമുഖം തുടുത്തു.

ആകാശയാത്രയും ലോകപര്യടനവും തീർത്ത നീണ്ട ഇടവേളയ്ക്കു ശേഷം ഭക്തസഹസ്രങ്ങൾക്ക്‌ ദർശനം അനുവദിക്കപ്പെട്ട ദിവസമാണ്‌, ഇന്ന്. അക്കാരണത്താൽ, ആശ്രമപരിസരവും കടൽത്തീരവും രാവിലെ മുതൽ തന്നെ തിരക്കിൽ മുങ്ങിയതാണ്‌. ദേശത്തിന്റെ നാനാഭാഗത്തു നിന്നും ദർശനപുണ്യത്തിനായി വന്നെത്തിയവർ ഒറ്റയ്ക്കും കൂട്ടായും ചിതറാൻ തുടങ്ങുന്നതേയുള്ളൂ. ആൾപ്പെരുമാറ്റമില്ലാത്ത ഒഴിഞ്ഞ ഇടത്തിലായിരുന്നു ഞാനും സാബ്രിയും. 

തീരത്തിന്റെ കുറച്ചു ഭാഗത്തു മാത്രമായി തിരകൾ ബാക്കിവെച്ച കടൽഭിത്തിയിൽ തട്ടിത്തെറിച്ച ജലകണങ്ങൾ കാറ്റാടിത്തുമ്പുകളിൽ ചുവന്നു തിളങ്ങിയപ്പോൾ, അവളുടെ മുഖം ഓർമ വന്നു.

ഇത്രനേരവും മൊബൈലിൽ അവളുടെ എസ്‌.എം.എസ്‌ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു, ഞാൻ. പതിവുസമയം കഴിഞ്ഞിരിക്കുന്നു. ഇവിടെനിന്നു നോക്കിയാൽ ആശ്രമത്തിന്റെ അധീനതയിലുള്ള ഹോസ്റ്റലിന്റെ പതിനൊന്നാം നിലയിൽ, കടലിലേക്ക്‌ തുറക്കുന്ന ജനാലകളുള്ള മുറിയിലെ നിഴലനക്കങ്ങൾ കാണാനാവില്ല. അവിടെ അവളിപ്പോൾ വിയർപ്പിൽ മുങ്ങിയ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്‌, ഷവറിനു കീഴിൽ നനയുകയായിരിക്കും. അല്ലെങ്കിൽ ജോലി കഴിഞ്ഞു വന്നുകയറിയപാടെ  കാവ്യജാതകം എന്ന ബ്ലോഗിലെ പുതുതായി പണിത നിലകളിലേക്കുള്ള പടവുകൾ എണ്ണുകയായിരിക്കും.


കടക്കെണിയിൽപ്പെട്ട്‌ ജീവിതം അവസാനിപ്പിച്ച ഒരു കർഷകന്റെ രക്തം, കാവ്യ എന്ന അവിവാഹിതയായ മുപ്പതുകാരിയിലൂടെ ഒഴുകുന്നുണ്ട്‌. മുഴക്കം അനുഗമിക്കാത്ത മിന്നൽപ്പിണർ പോലെ ഭൂതകാലം ഇടയ്ക്കിടെ അവളിൽ തെളിഞ്ഞു കത്തുന്നത്‌, കണ്ടുമുട്ടിയനാൾ മുതൽ എനിക്ക്‌ അനുഭവവേദ്യമാവാറുണ്ട്‌. കേരളത്തിന്റെ വടക്കൻ അതിർത്തിയിലെ മലയോരഗ്രാമത്തിൽ നിന്നും വിധിയാൽ ഇവിടെ വന്നു ചേർന്ന മാനേജ്‌മെന്റ്‌ ബിരുദധാരിയായ അവൾ, ആശ്രമത്തിന്റെ ഭാഗമായ കോളേജിൽ ഹ്യൂമൻ റിസോഴ്സസ്‌ മാനേജർ ആയി ജോലി നോക്കുന്നു. ആദ്യമായി അവളുടെ പേര്‌ എന്റെ ബ്ലോഗിന്റെ വാതിലിൽ വന്നു മുട്ടിയപ്പോൾ യാന്ത്രികമായി തുറന്നുകൊടുത്തു എന്നുള്ളതൊഴിച്ചാൽ, ആ കണ്ടുമുട്ടലിൽ ഒരു യാദൃശ്ചികതയും ഉണ്ടായിരുന്നില്ല. കാത്തിരിക്കുകയായിരുന്നു, വാസ്തവത്തിൽ ഞാൻ. 

തൂവെള്ള പതയുമായി ഒരു തിര ഉയർന്നു വന്നു.

പൂഴിമണ്ണാൽ പൊതിഞ്ഞ തോൽച്ചെരുപ്പുമിട്ടുകൊണ്ട്‌, ഒരഭ്യാസിയുടെ ശരീരചലനങ്ങളുമായി സാബ്രി കടൽഭിത്തിയിലേക്ക്‌ ചാടിക്കയറിയപ്പോൾ തിരകൾ പതിയെ പിൻവലിഞ്ഞു. അയാൾ,സിഗററ്റ്‌ കുറ്റി മടങ്ങുന്ന തിരകളിലേക്ക്‌ വലിച്ചെറിയവേ, ചുവന്ന വെളിച്ചത്തെ കടലെടുത്തു. 

സായ്‌വിന്റെ മെയ്‌വഴക്കത്തിന്റെയും ചടുലചലനങ്ങളുടെയും കരുത്തില്ലായിരുന്നുവെങ്കിൽ, കടൽ എന്നേ എന്റെ പേര്‌ വിഴുങ്ങിയേനേ. ഈ തീരത്തു വെച്ചു തന്നെയാണ്‌ ധവളവസ്ത്രധാരികളും രുദ്രാക്ഷമണിഞ്ഞവരുമായ എട്ടുപേർ എന്നെ വളഞ്ഞത്‌. ഇതുപോലെ ഒരു സന്ധ്യാനേരത്താണ്‌ 'മരണകല'യുടെ ലോകാചാര്യന്മാർ എന്നെ കാലുകൊണ്ട്‌ തട്ടിക്കളിക്കാൻ തുടങ്ങിയത്‌. കഴുത്തിൽ, നാഭിയിൽ, നട്ടെല്ലിൽ...... അങ്ങനെ തട്ടിത്തെറിച്ച്‌ പൂഴിമണലുണ്ട്‌ മറിയുമ്പോൾ, ആകാശത്തു നിന്നെന്ന പോലെ സായ്‌വ്‌ പറന്നിറങ്ങി.

അതൊരു അത്ഭുതകാഴ്ചയായിരുന്നു. രക്ഷയ്ക്കായി അവതരിച്ച ഒരു അവധൂതനെപ്പോലെ സായ്‌വ്‌ നൃത്തം തുടങ്ങി. എട്ടുപേർ എട്ടുദിക്കുകളിലായി വീണു. എന്നെപ്പോലെ അവരും മണ്ണുതിന്നുന്നതുകണ്ട്‌ ഞാൻ അഷ്ടദിക്പാലകന്മാരെ മനസാ വണങ്ങി.

അടുത്തുവന്ന്, വലതുകയ്യിൽ പിടിച്ച്‌ സായ്‌വ്‌ എന്നെ ഉയർത്തി. എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേട്ടു. 

'ജൊഹാൻ സാബ്രി '- സായ്‌വ്‌ മന്ത്രിച്ചു.

തോളിലെടുത്തിട്ട്‌ എന്നെ ആശുപത്രിയിൽ കൊണ്ടുപോകുകയും ഒടിഞ്ഞ കൈകാലുകളിൽ പ്ലാസ്റ്ററിട്ട്‌ അനങ്ങാനാവാതെ കിടന്നപ്പോൾ, കൂടെ നിന്ന് ശുശ്രൂഷിക്കുകയും ചെയ്തു. ലോകത്തിന്റെ ഏതോ കോണിലുള്ള ഏതോ ഭാഷ സംസാരിക്കുന്ന അപരിചിതനായ ഒരാൾ ശരീരത്തിന്റെ നിറം മറന്നുകൊണ്ട്‌, ഭാഷയുടെ അതിരുകൾ ഭേദിച്ചുകൊണ്ട്‌, എനിക്കുവേണ്ടി ഉറക്കമൊഴിഞ്ഞു. 

ആശുപത്രിക്കാലത്ത്‌, എനിക്കുള്ള കഞ്ഞി അമ്മ സായ്‌വിനും വിളമ്പി. ചെറുചിരിയോടെ അയാൾ അത്‌ ആസ്വദിച്ചുകഴിക്കുന്നതു നോക്കിനിന്ന് കണ്ണുനിറച്ചു. അമ്മയെ സ്നേഹിക്കുക എന്നാൽ ലോകത്തിലെ സകല ജീവജാലങ്ങളെയും തുല്യമായി സ്നേഹിക്കുക എന്നത്രേ.....ട്രൂ ലവ്‌ !  സായ്‌വ്‌ പറഞ്ഞു. ആശ്രമജീവിതം ഒരു പരിധിവരെ അയാളെ ഒരു തത്വചിന്തകനാക്കിയോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്‌. എന്നാൽ, വിലയ്ക്കെടുത്ത ഇന്റലക്ചലുകൾ പ്രസവിക്കുന്ന സൂക്തങ്ങളെ, ആശ്രമഭിത്തികളെപ്പോലെ തന്നെ അയാളും വെറുത്തു. ചില വചനങ്ങളെ അയാൾ തെറിയുടെ ഹൈകുകളാക്കി വിവർത്തനം ചെയ്യുന്നത്‌ ഞാനും കടലമ്മയും മാത്രമേ കേട്ടിട്ടുള്ളൂ.

ആ നാളുകളിൽ, ഉള്ളിലൊതുക്കി വെച്ചിരുന്ന ഭൂതകാലത്തിന്റെ കെട്ടുകളഴിച്ചു കൊണ്ടിരുന്ന കൂട്ടത്തിൽ സായ്‌വ്‌ തന്റെ കച്ചവടസാമ്രാജ്യത്തിന്റെയും പ്രണയജീവിതത്തിന്റെയും ത്രിമാനചിത്രം വരച്ചിട്ടു തന്നു. അതിൽ, വസന്തത്തിന്റെ നിറമണിഞ്ഞു നിന്ന ഒരു ചെടി അകാലത്തിൽ കരിഞ്ഞുപോയതിന്റെ വേദനയാൽ എല്ലാം ഉപേക്ഷിച്ച്‌, ഒറ്റപ്പെട്ടവനായി അലഞ്ഞുനടന്ന കാലത്തെ ഉഷ്ണം പകർന്നുകൊണ്ടിരുന്ന ഫ്രെയിമിലേക്കാണ്‌ കാവ്യ കടന്നുവന്നത്‌. ഒപ്പം ശുഭയെന്ന സ്നേഹിതയുമുണ്ടായിരുന്നു. ശബ്ദത്തിലൂടെ മാത്രം അറിഞ്ഞിരുന്നവളെ അന്നാണ്‌ ആദ്യമായി കണ്ടത്‌. അരികിൽ വന്നിരുന്നപ്പോൾ, ഉള്ളിൽ ചെമ്പകം പൂത്തു. അടിവയറ്റിൽ നിന്നുയർന്നുവന്ന പ്രണയത്തിന്റെ വെപ്രാളം ആദ്യമായി അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ ആ വിരൽത്തുമ്പുകളിൽ ഒന്നു തൊടണമെന്നാണ്‌ കൊതിച്ചത്‌. 

കടൽ, കറുപ്പിനെ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ആ സമയത്ത്‌, മൊബൈൽ സ്പന്ദിച്ചു. കൽക്കെട്ടുകളിൽ യോഗമുദ്രയിൽ നിന്നിരുന്ന സാബ്രി ശ്രദ്ധയിൽ നിന്നുണർന്ന്, തലവെട്ടിച്ചു നോക്കി. അയാളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം പൊട്ടിക്കടന്നുവന്നത്‌, മങ്ങിയ വെളിച്ചത്തിലും കണ്ടു.

കാവ്യയുടെ സന്ദേശം.

ഞാൻ തിടുക്കപ്പെട്ടു തുറന്നു.

'ഐ കാൺട്‌ ഹോൾഡ്‌ ദിസ്‌ എനിമോർ. വാൺട്‌ ടു സീ യു.'

അവളുടെ പേരെടുത്ത്‌ ഡയൽ ചെയ്തു. റിംഗ്‌ മുഴങ്ങുന്നുണ്ട്‌. പക്ഷെ എടുക്കുന്നില്ല. രണ്ടുമൂന്ന് പ്രാവശ്യം ശ്രമിച്ചിട്ടും അറ്റൻഡ്‌ ചെയ്തില്ല. ചില നേരത്ത്‌ അവളുടെ സ്വഭാവം വളരെ വിചിത്രമാണ്‌. ഉറച്ച തീരുമാനങ്ങളുണ്ടെങ്കിലും, ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗത്തിന്റെ ചര്യകൾക്ക്‌ ഒട്ടും ചേരാത്ത ചില പ്രതികരണങ്ങൾ...ചിലപ്പോൾ ചിലതിനോട്‌ യാതൊരു അനുരണനങ്ങൾ ഇല്ലാതെ തന്നെയും...

ഓർക്കാപ്പുറത്ത്‌, ജീവിതത്തിന്റെ സകലതാളങ്ങളും തെറ്റിച്ചുകൊണ്ട്‌ ആ ദുരന്തം കടന്നുവന്നിട്ട്‌ ഇപ്പോൾ ഒരു മാസം കഴിഞ്ഞിട്ടില്ല - അവളോടൊപ്പം മുറി പങ്കിട്ടിരുന്ന ശുഭ എന്ന നേഴ്സ്‌, ഹോസ്റ്റൽ മന്ദിരത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് അലർച്ചയോടെ താഴേക്ക്‌ പതിച്ച ആ രാത്രി! നിലവിളിയിൽ നടുങ്ങി, ആശ്രമകവാടത്തിനടുത്തുള്ള കൊച്ചുവീട്ടിൽ ഉറക്കം ഞെട്ടിയുണർന്ന ഞാൻ പാഞ്ഞോടിയെത്തുമ്പോൾ, കണ്ടത്‌ ചിതറിത്തെറിച്ചു പോയ ചെമ്പരത്തിപ്പൂക്കൾ. ചുവപ്പിനിടയിലും കാവ്യയുടെ സ്നേഹിതയെ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.

കാതിൽ പിന്നെ ദിവസങ്ങളോളം മുഴങ്ങിയ അലർച്ചയുടെ പ്രതിധ്വനിയും ചിതറിയ കാഴ്ചയും മറഞ്ഞുപോകാൻ പ്രയാസപ്പെടുന്നതിനിടയ്ക്ക്‌, അത്ര വലിയ ഒരു സംഭവം ഒന്നാകെ ശൂന്യതയിൽ ലയിച്ചുപോയത്‌ എന്തുകൊണ്ടായിരിക്കും? ആരും ഒരക്ഷരം പോലും പിന്നീട്‌ അതേപ്പറ്റി പറഞ്ഞു കേട്ടതുമില്ല. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ആശ്രമമന്ദിരത്തിന്റെ ഏറ്റവും ഉയരത്തിൽ, സുവർണ്ണപതാക ഉന്മാദത്തോടെ പാറിക്കളിച്ചു. അന്നദാനശാലയുടെ പാചകപ്പുരയിൽ സന്ദർശകർക്കും അന്തേവാസികൾക്കുമുള്ള അന്നം കിടന്നു വെട്ടിത്തിളച്ചു.

അന്നുമുതൽ പിടികൂടിയ ഭീതിയുടെ അലകളാവണം കാവ്യയെ വിടാതെ പിൻതുടരുന്നത്‌. ശുഭയുടെ അവസാനനിമിഷങ്ങളുടെ ദൃക്‌സാക്ഷി അവളായിരിക്കാം. സ്വയം തിരഞ്ഞെടുത്തതോ, അടിച്ചേൽപ്പിക്കപ്പെട്ടതോ ആയ ഒരു ദുരന്തത്തിന്റെ നേർക്കാഴ്ച കാവ്യയെപ്പോലെ ഉറച്ച മനസുള്ള ഒരുവളെ ഉലച്ചിരിക്കണമെങ്കിൽ, എന്തായിരിക്കാം അന്നു രാത്രിയിൽ സംഭവിച്ചത്‌? പൊടുന്നനെ ഉണ്ടായതല്ലെങ്കിൽ, അവരെ ഒന്നാകെ വേട്ടയാടിക്കൊണ്ടിരിക്കുന്ന, പിടിച്ചുമുറുക്കിക്കൊണ്ടിരിക്കുന്ന നീരാളിക്കൈകൾ ഏതായിരിക്കും? ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നില്ല. നേരിലൊന്ന് കാണാൻ എത്ര ദിവസങ്ങളായി ശ്രമിക്കുന്നു. വല്ലപ്പോഴും വരുന്ന സന്ദേശങ്ങൾ മാത്രമാണ്‌ ഇപ്പോൾ ആകെയുള്ള ബന്ധം. ജീവിതത്തിലേക്ക്‌ അവളെ തിരികെ കൊണ്ടുവരണമെങ്കിൽ എത്രയും പെട്ടെന്ന് നേരിൽ കണ്ടേ മതിയാകൂ. ഇതിനിടയിൽ ജോലിയുടെ സമ്മർദ്ദം അവൾ എങ്ങനെ അതിജീവിക്കുന്നുണ്ടാകും? അച്ഛനുണ്ടാക്കിയ കടത്തിന്റെ കണക്കുകൾ കൈപ്പുസ്തകത്തിൽ വെട്ടിത്തീർക്കാനായിട്ടില്ലല്ലോ, അവൾക്കിപ്പോഴും.

സാബ്രി പാറകളിൽ നിന്നും ചാടിയിറങ്ങി വന്ന് ഒരു പിടി മണ്ണ്‌ വാരിയെടുത്തു. അതിൽ നിന്നും ഒരു കുഞ്ഞുഞണ്ടിനെ സായ്‌വ്‌ തിരകളിലേക്ക്‌ ഇറക്കിവിട്ടു. ദേശത്തേക്ക്‌ ഞണ്ടുകളെ അഴിച്ചുവിടുക മാത്രം ചെയ്യുന്ന ധാതുസമ്പന്നമായ കരിമണൽ വഹിച്ചുകൊണ്ട്‌ പതുങ്ങിവരുന്ന തോണികളെയും കാത്ത്‌, പുറംകടലിൽ അപ്പോൾ കപ്പലുകൾ നങ്കൂരമിട്ടു കിടന്നിരുന്നു.

"ബ്രദർ, എനിക്ക്‌ കഞ്ഞി വേണം..വിശക്കുന്നു !"

"വാ... നമുക്ക്‌ വീട്ടിലേക്ക്‌ പോകാം."

ഞങ്ങൾ നടന്നു. തീരത്തെ ഇരുട്ട് നിരത്തിലേക്കെത്താൻ മടിച്ചു നിന്നു. തിരക്ക് ഒഴിഞ്ഞു തുടങ്ങിയ റോഡിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ സോഡിയം കണ്ണുകൾ തുറന്നുപിടിച്ചു കഴിഞ്ഞു. ആശ്രമമന്ദിരത്തിലേക്കുള്ള വഴിയിൽ, ശ്വാസം പൊടുന്നനെ ഞെരുക്കിയതു പോലെ റോഡിലേക്കിറങ്ങി നിൽക്കുന്ന, ഇരുമ്പുഷീറ്റുകൾ മേഞ്ഞ, വെള്ളവലിക്കാത്ത കൊച്ചുവീട്ടിലെ വെളിച്ചം ലക്ഷ്യമാക്കി നീങ്ങുമ്പോൾ, സാബ്രി പതിഞ്ഞ ശബ്ദത്തിൽ കവിത മൂളുന്നുണ്ടായിരുന്നു.
വീടൊഴിഞ്ഞു പോകുന്നതിന്‌ മോഹവിലയാണ്‌ വാഗ്ദാനം ചെയ്യപ്പെട്ടത്‌.. പല്ലവമാതൃകയിൽ കൊത്തുപണികളോടു കൂടി മാനംമുട്ടെ ഉയർന്ന ആശ്രമസൗധത്തിന്റെ മുന്നിൽ കരിവിളക്ക്‌ പോലെ മുനിഞ്ഞു നിന്ന കൊച്ചുവീട്‌ കോരിയെടുത്തുകളയാൻ ലോഹക്കൈകൾ തയ്യാറായി വന്നതാണ്‌. മരണകലയുടെ ആശാന്മാർ ചുവടുകളെടുത്ത്‌ കാത്തുനിന്നതാണ്‌. പ്രതിരോധിക്കാൻ തീരുമാനിച്ചുറപ്പിച്ചതു മുതലാണ്‌ കായൽപ്പരപ്പ്‌ പോലെ ശാന്തമായിക്കിടന്ന ജീവിതത്തിലേക്ക്‌ ഉപ്പ്‌ വന്നു നിറയാൻ തുടങ്ങിയത്‌. സാബ്രിക്കും അതറിയാം.

'ചപ്പും ചവറും കൂടിക്കിടക്കുന്ന ഇടത്തിൽ നിന്നും അവ നീക്കിയെടുത്ത്‌ നശിപ്പിച്ചെങ്കിൽ മാത്രമേ വൃത്തികേടുകളും ദുർഗന്ധവും മാറി അവിടം സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷമുള്ളതായി മാറുകയുള്ളൂ' എന്ന ബോർഡ്‌ പ്രകൃതിയോട്‌ ചേർത്തുകെട്ടി വെച്ചിരുന്നതായിരുന്നുവെങ്കിലും, ജീവനെ വെല്ലുവിളിക്കുന്നുവെന്ന് തോന്നിയപ്പോൾ വലിച്ചിളക്കി ദൂരെക്കളഞ്ഞു. ആ തെറ്റിനാണ്‌ കടൽത്തീരത്തുകിടന്ന് അന്ന് പൂഴിമണ്ണ്‌ തിന്നേണ്ടതായി വന്നത്‌. രുദ്രാക്ഷമിട്ട, മരണകലയുടെ നിപുണന്മാർ പന്തുപോലെ തട്ടിയെറിഞ്ഞത്‌. എന്തു തന്നെ സംഭവിച്ചാലും അച്ഛനുറങ്ങുന്ന മണ്ണ്‌ ഒരിക്കലും കൈവിടില്ല എന്നുറപ്പിച്ചിട്ടുണ്ട്‌.

സാബ്രി, കൈകൾ പിന്നിൽ കെട്ടി മുന്നിൽ നടന്നു.

ഞങ്ങളുടെ വരവ്‌ ദൂരെ കണ്ട അമ്മ, അപ്പോഴേക്കും രണ്ടു പാത്രങ്ങളിലായി കഞ്ഞി പകർന്നു കഴിഞ്ഞിരുന്നു. സായ്‌വ്‌ ഓടിച്ചെന്ന് അമ്മയുടെ കൈവിരലുകളിൽ പിടിച്ചു. ഒരു കൊച്ചുകുട്ടിയെന്നവണ്ണം അയാൾ അമ്മയുടെ ആശ്ലേഷത്തിലമർന്നു.

ചമ്മന്തിയും അച്ചാറും കൂട്ടി ഞങ്ങൾ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ, ആശ്രമത്തിലെ കണ്ണൻ എന്ന നായ മുറ്റത്തു വന്നു മുരണ്ടു. അത്‌ അമ്മയ്ക്കുള്ള അടയാളമാണ്‌. മറ്റെങ്ങുനിന്നും കണ്ണൻ ഒന്നും കഴിക്കാറില്ല. ദിവസവും രണ്ടുനേരം അവൻ അമ്മയുടെ അടുക്കൽ വരും. നാമമാത്രമായ ഭക്ഷണം മതി. മിനുസമേറിയ ചെമ്പൻരോമങ്ങളുമായി അവൻ ഏവരെയും വർണ്ണവിവേചനമില്ലാതെ സ്നേഹിച്ചു. ഫ്രഞ്ചുകാരോടും ഇറ്റലിക്കാരോടും അമേരിക്കക്കാരോടും ചൈനക്കാരോടും നീഗ്രോകളോടും ജർമ്മൻകാരോടും ബംഗാളികളോടും അവൻ ഒരേ താളത്തിൽ വാലാട്ടി. നാസിക വിറപ്പിച്ച്‌ സ്നേഹം രേഖപ്പെടുത്തി.

അമ്മ നൽകിയ ഭക്ഷണം നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ അവന്റെ നിറുകയിൽ സായ്‌വ്‌ പതിയെ തലോടി. മുള്ളും മറയുമില്ലാത്ത സ്നേഹം കിട്ടുന്ന രണ്ട്‌ ഇടങ്ങൾ മാത്രമേ തനിക്ക്‌ ലോകത്തിൽ ഉള്ളൂ എന്ന് എപ്പോഴുമയാൾ പറയാറുണ്ട്‌ - രണ്ടും ഒരുമിച്ചനുഭവിക്കുന്നതിന്റെ ആനന്ദം അറിയിച്ചുകൊണ്ട്‌ സായ്‌വ്‌ യാത്ര പറഞ്ഞു പിരിഞ്ഞു. കടൽക്കരയിലേക്കു തന്നെ  വീണ്ടും നീങ്ങുന്നതു കണ്ടപ്പോൾ കൂടെ ചെല്ലണോ എന്നന്വേഷിച്ചു. അയാൾ വിലക്കി.

സായ്‌വിന്റെ രാത്രികാലസഞ്ചാരങ്ങളെക്കുറിച്ച്‌ എനിക്കിപ്പോൾ വല്ലാത്ത പേടിയാണുള്ളത്‌. ആശ്രമനിയമങ്ങൾക്ക്‌ പുല്ലുവില കൽപ്പിക്കുന്ന കൂസലില്ലായ്മയും, പിന്നെ ഞാനുമായുള്ള സഹവാസവും. ചില ഭീഷണികൾ അയാൾക്കെതിരെ ഉയർന്നു വരാൻ കാരണമായിട്ടുണ്ട്‌. രണ്ടേരണ്ടുകാര്യങ്ങൾ കൊണ്ടു മാത്രം സാബ്രിയുടെ ഇഷ്ടങ്ങൾ നടന്നുപോകുന്നു-അവശേഷിക്കുന്ന സമ്പത്തും കീഴ്പ്പെടുത്താനാവാത്ത മെയ്ക്കരുത്തും. അല്ലെങ്കിലിപ്പോൾ....?

മുന്നറിയിപ്പ്‌ നൽകുമ്പോഴൊക്കെ അയാളത്‌ ചിരിച്ചുകൊണ്ടവഗണിക്കും. മുകളിൽ ആകാശം, മുന്നിൽ കടൽ, കാലുറപ്പിക്കുന്ന പൂഴിമണൽ...എന്ന് സായ്‌വ്‌ പറയും.

"ബ്രദർ, ഐ നീഡ്‌ ടു ബി എലോൺ ഫോർ സം ടൈം..ലെറ്റ്‌ മീ....ഞാൻ പോകട്ടെ.."

സായ്‌വ്‌ ഇങ്ങനെ പറഞ്ഞതുകൊണ്ടല്ല ഒപ്പം പോകാതിരുന്നത്‌. കാവ്യയെ വിളിക്കണം. അവളെക്കുറിച്ചറിയാതെ സമാധാനമായി ഉറങ്ങാനാവില്ല.

"എന്താ മോനേ, മുഖത്തൊരു വാട്ടം ?"

അമ്മയുടെ ചോദ്യത്തിനു മറുപടി നൽകിയില്ല. അമ്മയും ആകെ ക്ഷീണിതയായിരിക്കുന്നു. ഏകമകനെ കുറിച്ചുള്ള ആധിയിലും കടന്നുപോകേണ്ടി വന്ന ദശാസന്ധികളിലും തട്ടി, മനസ്‌ ദുർബലപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. അടുത്തുള്ള ചെമ്മീൻ ഫാക്ടറിയിൽ അമ്മ ചെയ്തിരുന്ന ജോലിയും, സ്വന്തമായി തുടങ്ങിയ ഇന്റർനെറ്റ്‌ കഫെയും വെറുതെ അങ്ങ്‌ അവസാനിച്ചതൊന്നുമല്ല. അതിന്റെ പൊരുൾ ഉള്ളിലടക്കിയാണ്‌ ആശ്രമമുകളിലെ സുവർണ്ണപതാക പാറിക്കളിക്കുന്നത്‌. രാവിലെയും വൈകിട്ടും ഭർത്താവിന്റെ അസ്ഥിത്തറയിൽ വിളക്കുകൊളുത്തുന്ന ഒരു സാധുസ്ത്രീ, വിധവാപെൻഷൻ വാങ്ങാൻ 'ഭർത്തൃസമേത'രായി ആശ്രമത്തിൽ വന്നുപോകുന്ന കൂട്ടുകാരികളോട്‌ വഴിവക്കിൽ നിന്ന് കുശലം പറയുന്നത്‌ കാണുമ്പോൾ മാത്രമാണ്‌ മുകളിൽ നിന്ന് ആ പതാക വല്ലപ്പോഴും നാണിക്കുന്നത്‌. കാറ്റ്‌ വിളിച്ചാൽ പോലും ആ സമയം അനങ്ങാനാവാതെ നിൽക്കുന്നത്‌.

തൊഴിലന്വേഷണങ്ങൾ മടുത്തുതുടങ്ങിയപ്പോൾ കഫേ തുടങ്ങിയത്‌, എന്റെ മാത്രം തീരുമാനത്തിലായിരുന്നില്ല. വായ്പയെടുത്ത ചെറിയ തുക കൂടാതെയുള്ള മുഴുവൻ പണവും സായ് വാണ്‌ മുടക്കിയത്‌. സൗഹൃദത്തിനിടയിലേക്ക്‌ വരുന്ന ചില സൗജന്യങ്ങൾ മിക്കപ്പോഴും സമ്മാനിക്കുക മുറിവുകളായിരിക്കും എന്നൊരു ബോധം സൂക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും, സാബ്രിയെ നിരസിക്കാനാവുമായിരുന്നില്ല. അയാളുടെ സൗഹൃദം നഷ്ടപ്പെടുത്താനും.

ദേശത്ത്‌, ഒരു ജർമ്മൻവംശജനാൽ തുടക്കം കുറിക്കപ്പെട്ട ആദ്യസ്ഥാപനമായിരുന്നു, ആ ഇന്റർനെറ്റ്‌ കഫേ. കാവ്യയുമായുള്ള കണ്ടുമുട്ടലുകൾക്ക്‌ ഒരിടം കൂടിയായിത്തീർന്നു അത്‌. ചെറിയ വരുമാനവും പ്രണയത്തിന്റെ ദിനങ്ങളുമായി ജീവിതം പച്ചപിടിച്ചുവന്ന കാലയളവിലാണ്‌ സ്വപ്നങ്ങളെ തകർത്തുകൊണ്ട്‌ ഉപ്പുകാറ്റ്‌ വീശിത്തുടങ്ങിയത്‌. സാബ്രി മാത്രം അതിനെ ചിരിയോടെ സ്വീകരിച്ചു. ധൈര്യം പകർന്നു.

സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.

ആശങ്കയോടെ കാവ്യയെ ഡയൽ ചെയ്തു. സംഗീതം മുറിയുന്നില്ല. എന്താണവൾക്ക്‌ പറ്റിയത്‌? എന്തുകൊണ്ടാണ്‌ അവൾ ഫോണെടുക്കാതിരിക്കുന്നത്‌? സിസ്റ്റം ഓണാക്കി ഫേസ്‌ബുക്കിലും മറ്റും ഒന്നു പരതിനോക്കി. ഇല്ല. എങ്ങുമില്ല.

വിളക്കുകൾ അണയാൻ തുടങ്ങുന്നു.  ശക്തമായ കാവലാണ്‌ ആശ്രമത്തിനുള്ളത്‌. ഒരു ഉറുമ്പിനു പോലും നുഴഞ്ഞു കയറാനാവാത്ത വിധത്തിലുള്ള സുരക്ഷാവലയം. എന്താണൊരു മാർഗം ?
ഇത്ര നിസ്സഹായനായിത്തീർന്നല്ലോ പെണ്ണേ ഞാൻ? ശുഭയെന്ന നഴ്സിനെപ്പോലെ കാവ്യയുടെ പേരും പെട്ടെന്നൊരു നിമിഷത്തിൽ അപ്രത്യക്ഷമായേക്കും! ഫോൺ എറിഞ്ഞുടയ്ക്കാനാണ്‌ തോന്നുന്നത്‌.

രാത്രി വൈകുന്നതുവരെ നെറ്റിലും ഫോണിലും തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു. ഭ്രാന്തുപിടിക്കുമെന്ന്  തോന്നിയപ്പോൾ എഴുന്നേറ്റു. സാബ്രിയെ കാണാം. അയാൾ എന്തെങ്കിലുമൊരു വഴി കാണാതിരിക്കില്ല. കടൽത്തീരത്ത്‌ എവിടെയെങ്കിലും അലയുന്നുണ്ടാവും. ഈ ദുർഘടസന്ധിയിൽ എന്നെ സഹായിക്കാൻ അയാൾ മാത്രമേ ഉള്ളൂ.

അമ്മയെ അറിയിക്കാതെ, നിശ്ശബ്ദമായി വീടിനു പുറത്തുകടന്നു. പതിവുസ്ഥലങ്ങളിലെല്ലാം സിഗററ്റുതുമ്പിലെ വെളിച്ചത്തരി തിരഞ്ഞുനടന്നു. ഒരിടത്തും സായ്‌വിനെ കണ്ടെത്താനായില്ല. അയാൾ മടങ്ങിയിട്ടുണ്ടാകും.

ഇനി എന്തു ചെയ്യും ?

കടൽഭിത്തിയിലേക്ക്‌ പിടിച്ചുകയറി, ഒരിടത്തിരുന്നു. കടൽ ശാന്തമായി കിടക്കുന്നു. ചെറുതിരകൾ അലകൾ ഞൊറിഞ്ഞു മടങ്ങുന്നു.

സ്വന്തം പേരിനെ തന്നെ പേർത്തും പേർത്തും അന്വേഷിച്ചു കൊണ്ടിരുന്നപ്പോഴാണത്രെ അവൾക്ക്‌ എന്റെ ബ്ലോഗ്‌ വീണുകിട്ടിയത്‌ ! ചാറ്റ്‌ റൂമിൽ, അവളുടെ വിരലുകളിൽ നിന്നുമുതിർന്നു വീണ സ്നേഹാക്ഷരങ്ങളിൽ പ്രണയത്തിന്റെ നിറം പടർന്നു തുടങ്ങിയ നാളുകളിൽ ഒറ്റപ്പെടലിന്റെ ദിനരാത്രങ്ങളെ അതിജീവിക്കാനുള്ള ശക്തി അറിയാതെ കൈ വന്നു. എന്നാലിപ്പോൾ എല്ലാം തകർത്തെറിഞ്ഞുകൊണ്ടുള്ള ഈ കളി ആരുടേതാണ്‌? ഏത്‌ ആജ്ഞാശക്തിയാണ്‌ എനിക്കു ചുറ്റുമുള്ള ജീവശ്വാസത്തെ വലിച്ചെടുക്കുന്നത്‌?

ആശകളെല്ലാം അസ്തമിച്ചിരിക്കുന്നു. ആകാശത്തിപ്പോൾ അനേകമനേകം നക്ഷത്രങ്ങൾ. അവയുടെ കൂട്ടത്തിൽ ശുഭ എന്ന നക്ഷത്രവുമുണ്ട്‌. ഇന്നു രാത്രി ഒരു പക്ഷേ, മറ്റൊരു നക്ഷത്രം കൂടി കൂട്ടത്തിൽ ചേരും; അവൾ....! ഓർത്തപ്പോൾ ഹൃദയം നുറുങ്ങി.

കുഞ്ഞുവെളിച്ചപ്പൊട്ടുകളുടെ ഇടയിൽ നിന്ന് അപ്പോൾ ഒരു നക്ഷത്രം മാത്രം തീവ്രപ്രകാശം ചൊരിഞ്ഞ്‌, ജ്വലിച്ചുയർന്നു. കടൽജലത്തിന്റെ തണുവാർന്ന ലവണസ്പർശവുമായി സങ്കടം ഉള്ളിൽ അലയടിച്ചു കയറി. ചിതറിയ പാറകളുടെ മുകളിലൂടെ ലക്ഷ്യം നഷ്ടപ്പെട്ട്‌, ഇടറുന്ന പാദങ്ങളുറപ്പിച്ച്‌ അങ്ങനെ നടന്നു.

അല്ലെങ്കിൽ, കേവലം സന്ദേശങ്ങളുടെ കമ്പനത്തിൽ നിന്നും ഇങ്ങനെയുള്ള ഭ്രമകൽപനകൾ മെനഞ്ഞെടുക്കുന്നതിൽ ഒരു സാംഗത്യവുമില്ല. മനസ്‌, വെറുതെ വ്യാകുലതകളെ ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്‌. കാവ്യ ഒരു പക്ഷെ, ഇപ്പോൾ സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങുകയാവും. അല്ലെങ്കിൽ തന്നെ, നക്ഷത്രങ്ങളുടെ ശാസ്ത്രത്തെക്കുറിച്ചും അവയിൽ നിന്നും മനുഷ്യനിലേക്ക്‌ വലിച്ചു കെട്ടിയിരിക്കുന്ന നൂലുകളെക്കുറിച്ചും എനിക്കെന്തറിയാം ?

അതെ. ശരിയാണ്‌. ഇതെല്ലാം എന്റെ ഓരോ ഊഹാപോഹങ്ങളാണ്‌. വെറുതെ ഒരോ കഥകൾ സ്വയം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങൾ കൂട്ടിവെച്ച്‌ വലിയ ആകുലതയാക്കിമാറ്റുന്ന സ്വഭാവം എനിക്ക്‌ പണ്ടുമുതലേയുണ്ട്‌. സാബ്രിയും അത്‌ പറയാറുണ്ട്‌.

എവിടെയോ ഒരു നിഴലനങ്ങിയോ ?

തോന്നലാവും.... അല്ല, അതാ...പാറക്കൂട്ടങ്ങൾക്കപ്പുറം അഴിമുഖത്ത്‌ ഒന്നല്ല, രണ്ടല്ല....എട്ടു നിഴലുകൾ ! അവ തീരത്തു നിന്നും കൈകൾ വീശി നടന്നകലുകയാണ്‌.....

കടൽ പിന്നിലേക്ക്‌ വലിഞ്ഞ്‌, ഒരു വലിയ തിരയുമായി കുതിച്ചു വന്നു.

കടൽഭിത്തിയിൽ നിന്ന് ചാടിയിറങ്ങി, തീരത്തെ മണലിലൂടെ സർവ്വശക്തിയുമെടുത്ത്‌ ഓടി. അടുത്തെത്തിയപ്പോൾ ഒന്നുമില്ല. നിഴലുകൾ അപ്രത്യക്ഷ്യമായിരിക്കുന്നു.

തീരം വിജനം. ശാന്തത പതിയെ കൈവെടിഞ്ഞു തുടങ്ങുന്ന കടലിലേക്ക്‌ നോക്കിനടന്നപ്പോൾ, കാലിലെന്തോ തടഞ്ഞു. എടുത്തുനോക്കുമ്പോൾ മണലിൽ പൊതിഞ്ഞ ഒരു ചെരുപ്പ്‌.

ഒരു നിമിഷം ഒന്നു വിറച്ചു. 

ഒരു തണുത്ത കാറ്റ്‌ വീശിയടുത്തു.

അതെ, തോൽവാറുകൾ പൊട്ടിയകന്ന ഈ ചെരുപ്പ്‌ സാബ്രിയുടേത്‌ തന്നെ !

നക്ഷത്രങ്ങളുടെ പ്രകാശത്തിൽ, ആശ്രമമന്ദിരത്തിനു മുകളിൽ അപ്പോൾ ദൈവത്തിന്റെ മുദ്രയുമായി സുവർണ്ണപതാക പാറിപ്പറക്കുമ്പോൾ, തരുന്നതെല്ലാം തിരികെയെടുക്കുകയും എടുക്കുന്നതൊക്കെ തിരിച്ചുതരികയും ചെയ്യുന്ന അനാദിയായ സാഗരം, ഉപ്പുപതയോടെ വന്ന് പാദങ്ങളെ മൃദുവായി പൊതിഞ്ഞു.

കുങ്കുമം മാസിക, മെയ്‌ 2013
O
 

Wednesday 4 July 2012

തള്ളവിരൽ

സ്നേഹരാജ്യം മാസിക, മാർച്ച്‌ 2013





ട്ടും കാത്തുനിൽക്കേണ്ടിവരാതെ, ഞങ്ങൾക്കായി തടവറയുടെ വാതിൽ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ തുറന്നു.

സബ്‌ ജയിലിനു മുന്നിലെ കൂറ്റൻ വാതിലിന്റെ കുഞ്ഞുഷട്ടറിൽ തട്ടി ഒച്ചയുണ്ടാക്കുന്നതു കൊണ്ട്‌ മാത്രമല്ല ഡ്യൂട്ടിക്കായി എത്തിച്ചേരുന്ന പോലീസുകാരുടെ സാന്നിധ്യം അകത്തുള്ള ഗാർഡ്‌ തിരിച്ചറിയുന്നത്‌. വാതിലിനു താഴെയുള്ള വിടവിലൂടെ, മങ്ങിയ ഷൂസുകളുടെ മുനയടയാളങ്ങൾ നീട്ടിത്തെളിച്ചുകൊടുക്കും.

മഴപെയ്തു നനഞ്ഞ തറയോടുകളിൽ കാൽവഴുക്കാതെ ഉള്ളിലേക്ക്‌ പ്രവേശിക്കുമ്പോൾ, പുറത്ത്‌ പഴയ ജീപ്പ്‌ കാത്തുകിടന്നു. ജീപ്പിനപ്പുറം പോലീസ്‌ ക്ലബ്ബിന്റെ പൗരാണികമായ മൗനത്തെ, ചുവന്ന ചേലചുറ്റിയ തൂപ്പുകാരി ഈർക്കിലുകളാൽ വെടിപ്പാക്കിക്കൊണ്ടിരുന്ന കാഴ്ചയെ മറച്ചുകൊണ്ട്‌ പിന്നിൽ കവാടമടഞ്ഞു. എന്നോടൊപ്പമുള്ള ദേവദാസിന്റെ പക്കലുള്ള  കൈവിലങ്ങിന്റെ പല്ലുകൾ അന്നേരം കിരുകിരാന്ന് ഞെരിഞ്ഞു.

ഗാർഡ്‌ പരിചിതഭാവത്തിൽ ചിരിച്ചു. കുറച്ചുകാലമായി സ്ഥിരമായി കാണാറുള്ള മുഖം. ഇവിടെ വാർഡൻമാരുടെ എണ്ണം വളരെ പരിമിതമാണ്‌. നിയമനം കിട്ടി എത്തുന്നവർ ഒരു ജയിലറകളിലും ഏറെനാൾ തങ്ങാറില്ല. തടവറകളുടെ ഭീകരമൗനത്തിനും മരണഗന്ധത്തിനും മടുപ്പിക്കുന്ന ചര്യകൾക്കും മുന്നിൽ ജീവിതദുരിതങ്ങളെ വെച്ച്‌ പ്രതിരോധിക്കാൻ മനസ്സുറപ്പുള്ളവർ മാത്രം അവശേഷിക്കും. ഒരിക്കൽ കണ്ട മുഖങ്ങൾ പിന്നെ എങ്ങോട്ട്‌ പോകുന്നെന്നുമറിയില്ല.

കവാടത്തിനെതിരായുള്ള നീളൻകെട്ടിടത്തിലെ ജയിൽമുറികളുടെ ഇരുമ്പഴികൾക്കപ്പുറത്തു നിന്നും ചില കണ്ണുകൾ തെറിച്ചുവന്നു. ചുഴിഞ്ഞെത്തുന്ന കൺമുനകൾ. നിർജ്ജീവമായ നോട്ടങ്ങൾ. ചില പ്രകാശപ്പൊട്ടുകളും.

ഈറനുണങ്ങാത്ത, മടുപ്പിക്കുന്ന ഗന്ധം ജയിലഴികൾക്കുള്ളിൽ നിന്നും പുറത്തേക്ക്‌ വമിച്ചു കൊണ്ടിരുന്നു. ഇവിടമാകെ അത്‌ നിറഞ്ഞുനിൽക്കുന്നുണ്ട്‌. കാലങ്ങളായി പുറത്തേക്കൊഴുകാനാവാതെ നിന്നു കറങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ മുഷിഞ്ഞ ഗന്ധത്തിനോട്‌ ബീഡിപ്പുക ഇഴചേർന്നു കിടന്നു. ജയിലിനു മാത്രമായുള്ള ഒരാകാശം കണ്ണീരുണങ്ങിയ പാടുമായി നിർവ്വികാരതയോടെ നിൽക്കുന്നുണ്ടായിരുന്നു.

തൂവാനം വീണുകിടന്ന വരാന്തയിലെ വെളുത്ത ടൈലിൽ എന്റെയും ദേവദാസിന്റെയും ഷൂസുകളിലെ ചെളിയടയാളം ഓഫീസുമുറിയോളം ഭംഗിയായി മുദ്രണം ചെയ്യപ്പെട്ടു. ഞങ്ങൾ വന്നിട്ടുള്ളത്‌, കൊലക്കേസുമായി ബന്ധപ്പെട്ടുകഴിയുന്ന ഒരു റിമാന്റ്‌ തടവുകാരനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനു വേണ്ടിയാണ്‌. 

പാസ്പോർട്ട്‌ പതിക്കണം. പ്രതിയെ ഏറ്റുവാങ്ങണം.

രജിസ്റ്ററുകൾ അടുക്കിവെച്ചിരിക്കുന്ന തുറന്ന തടിയലമാരയുടെ ഇടയിൽ നിന്ന്‌ പുള്ളിയുടുപ്പിട്ട ഒരു പാറ്റ ഇടം കണ്ണിട്ടുനോക്കി മീശ വിറപ്പിച്ചു. മഞ്ഞപ്പിത്തം വന്നു വിളറിയ മുഖത്തോടെ ഒരു ഭൂഗോളം ഗുരുത്വമില്ലാതെ മേശപ്പുറത്തു വിശ്രമിക്കുന്നുണ്ട്‌. മുറ തെറ്റാത്ത ചലനങ്ങളോടെ ഹെഡ്‌ വാർഡൻ രജിസ്റ്ററെടുത്ത്‌ പതിച്ച്‌, ഒപ്പിടാനായി ഞങ്ങൾക്ക്‌ നീക്കിവെക്കുന്ന നേരത്താണ്‌ അവൻ കടന്നുവന്നത്‌.

കൈലി മാത്രമായിരുന്നു വേഷം. ചുണ്ടിനു മുകളിൽ ഒരു പഴയ മുറിപ്പാട്‌. വെളുത്തു നീണ്ട മുഖത്തുനിന്നും പുരികങ്ങൾ എഴുന്നുനിന്നു. ഇടത്തേ തള്ളവിരലിൽ മുഷിഞ്ഞ ബാൻഡേജിന്റെ മരുന്നുണങ്ങിപ്പിടിച്ച കെട്ട്‌.

"എന്നാടാ ... ഉടുതുണിയില്ലാതാന്നോടാ ആശൂത്രിയിൽ പോകുന്നേ ?"

മുറിയുടെ മൂലയ്ക്ക്‌ പത്രത്തിൽ മുഖം പൂഴ്ത്തിയിരുന്ന ഒരാൾ ഉറക്കെ ചോദിച്ചു.

അവൻ ഒന്നു പരുങ്ങി. അതേ പരുങ്ങലോടെ ഇറങ്ങിപ്പോയി, പെട്ടെന്നു തന്നെ  ചെഗുവേരയുടെ ചിത്രമുള്ള കറുത്ത ടീഷർട്ടിനുള്ളിൽ കയറി തിരികെവന്നു. കിരുകിരുപ്പോടെ വിലങ്ങ്‌ കൈത്തണ്ടയിൽ ചെന്ന് ചുറ്റുമ്പോൾ അവൻ അതിലേക്കും ദേവദാസിന്റെ മുഖത്തേക്കും മാറിമാറി നോക്കി.

മനം മടുപ്പിക്കുന്ന ജയിൽഗന്ധത്തോടൊപ്പം അകലെ ബംഗാളിൽ നിന്നു വീശിവന്ന ഒരു കാറ്റ്‌ മുഖത്തുവന്ന് തട്ടിയതുകൊണ്ടാകണം 'നടക്കെടാ' എന്ന ദേവദാസിന്റെ ശബ്ദത്തിനൊപ്പം ഞാനൊന്നു തുമ്മി. അതുകണ്ടപ്പോൾ അവന്‌ ചിരിവന്നു. എന്നാൽ ദേവദാസിന്റെ കണ്ണുകളിലെ മൂർച്ച അവന്റെ ചിരിയടക്കി.

ശാന്തതയും അനുസരണയുമുള്ള ഒരു കുട്ടിയെപ്പോലെ 'ബണ്ടി' എന്ന ബംഗാളി യുവാവ്‌ ചുറ്റുപാടുകളെക്കുറിച്ച്‌ തീർത്തും നിസംഗനായി, ഞങ്ങളോടൊപ്പം ജീപ്പിലിരുന്നു. രണ്ടാഴ്ചകൾക്ക്‌ മുമ്പുള്ള എല്ലാ പത്രങ്ങളിലും അവന്റെ ചിത്രത്തോടുകൂടിയുള്ള വാർത്തയുണ്ടായിരുന്നു - ഹൃദയം നടുക്കിയ കൊലപാതകം.

കൊല ചെയ്യപ്പട്ടത്‌ ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥിയാണ്‌. സഹപാഠികൾ ആസൂത്രണം ചെയ്ത പാതകം. കൊല്ലാനുള്ള പദ്ധതി അവർക്കുണ്ടായിരുന്നില്ല പോലും. അതേ സ്കൂളിലെ ആമിന എന്നൊരു പെൺകുട്ടിയോട്‌ പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ സുജിത്ത്‌ എന്ന ചങ്ങാതിക്കിട്ട്‌ ഒരു പണികൊടുക്കാൻ കോഴിക്കടയിലെ പണിക്കാരനായ ബംഗാളി ചെക്കന്‌ ഒരു മൊബൈൽ ഫോൺ ക്വട്ടേഷൻ. ബണ്ടി അത്‌ പറഞ്ഞേൽപ്പിച്ചതിലും വെടിപ്പായി ചെയ്തു. അത്രമാത്രം.

നഖത്തോടൊപ്പം കടിച്ചെടുക്കപ്പെട്ട തള്ളവിരലിന്റെ ഒരു കഷ്ണം കൊലചെയ്യപ്പെട്ടവന്റെ വായിൽ നിന്ന് കിട്ടിയതാണ്‌ ബണ്ടിക്കുള്ള പണി എളുപ്പമാക്കിയത്‌. രണ്ടര മണിക്കൂറിനുള്ളിൽ കുറുക്കന്മാർ പിടിയിലായി.

ഈ സംഭവത്തിനോട്‌ ചേർന്ന് എന്തെല്ലാം ഉപകഥകളുണ്ടെന്ന് അറിയില്ല. ഇനി ഉണ്ടാകുമോ എന്നുമറിയില്ല. ദൈനംദിന സംഭവങ്ങളെ എങ്ങനെ നിരീക്ഷിക്കണമെന്നുള്ളതിന്റെ വഴിതെളിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നുണ്ടല്ലോ.

ചീട്ടെഴുതിച്ചിട്ട്‌ സർജിക്കൽ ഒ.പി യിലേക്ക്‌ ചെന്നു. രാവിലെ നല്ല തിരക്കാണ്‌. നീണ്ട ക്യൂ കണ്ടില്ലെന്ന് നടിച്ച്‌, കാക്കിയുടെ അധികാരനടത്തത്തോടെ ഞാനും ദേവദാസും വിലങ്ങിൽ നിന്ന് താൽക്കാലികമായി മുക്തനായ ബണ്ടിയോടൊപ്പം ഉള്ളിലേക്ക്‌ കടന്നു. കണ്ണട വെച്ച ലേഡി ഡോക്ടർ ബണ്ടിയെയോ ഞങ്ങളെയോ ഒന്നു നോക്കുക കൂടി ചെയ്തില്ല. വിരൽ ഡ്രസ്‌ ചെയ്യാനായി കുറിച്ച ഒ.പി ടിക്കറ്റ്‌, അവർ മുഖമുയർത്താതെ എനിക്കു തിരികെ നീട്ടി.

ക്യൂവിൽ നിന്നവരെല്ലാം ഉദ്വേഗവും അത്ഭുതവും നിറഞ്ഞ കണ്ണുകളോടെ ബണ്ടിയെ വീക്ഷിച്ചു. പത്രത്തിൽ കണ്ട കൊലയാളിയുടെ മുഖം നേരിട്ടുകാണുന്നതിന്റെ ഭയമുണ്ടായിരുന്നു പലർക്കും. ചില രോഷം നിറഞ്ഞ മുറുമുറുപ്പുകൾ അവിടവിടെ ഉയർന്നു. ഇതിനെല്ലാമിടയിൽ, ആരാധനാപൂർവ്വമുള്ള ചില മിഴിത്തിളക്കങ്ങളെ അവഗണിച്ചുകൊണ്ട്‌ ഞങ്ങൾ ഡ്രസിംഗ്‌ റൂമിലേക്ക്‌ നടന്നു.

ഒരു സീനിയർ നഴ്സ്‌ മാത്രമാണ്‌ അവിടെയുണ്ടായിരുന്നത്‌.

അങ്ങിങ്ങ്‌ വെള്ളിപുരണ്ട മുടിയിഴകളും, ചുറ്റും കറുപ്പ്‌ വീണ കണ്ണുകളുമായി നഴ്സ്‌ യാന്ത്രികമായി ഇരിപ്പിടം ചൂണ്ടിക്കാട്ടി. ബണ്ടി അനുസരണയോടെ ഇരുന്നു.

പഴയ ബാൻഡേജ്‌ നീക്കം ചെയ്യാൻ തുടങ്ങുന്നതിനിടയിലാണ്‌ അത്‌ സംഭവിച്ചത്‌. അന്നേരമായിരിക്കണം നഴ്സ്‌ ബണ്ടിയുടെ മുഖത്തേക്ക്‌ നോക്കിയത്‌. ഒരു നടുക്കത്തിൽ അവർ വിളറുന്നത്‌ എനിക്ക്‌ കാണാൻ കഴിഞ്ഞു.

കയ്യിലിരുന്ന ആന്റിസെപ്റ്റിക്‌ ലോഷന്റെ കുപ്പി നിലത്തുവീണു ചിതറി. ചില്ലുകൾ നാലുപാടും തെറിച്ചു.

ബണ്ടി ഞെട്ടി അവരുടെ മുഖത്തേക്ക്‌ നോക്കി. ഞങ്ങളും ആകെ അമ്പരന്നു. ദേവദാസ്‌ നെറ്റിചുളിച്ച്‌ ചോദ്യഭാവത്തിൽ നഴ്സിനെ നോക്കി. അവർ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. എന്താണ്‌ പറ്റിയതെന്ന് എനിക്കും മനസിലായില്ല.

"എന്നാ.. എന്നാ പറ്റി സിസ്റ്റർ?"

അനക്കമറ്റു നിന്ന ആ സ്ത്രീയുടെ തോളിൽ ഞാൻ കൈകളമർത്തി. ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ, പെട്ടെന്നവർ ഉണർന്ന് കണ്ണുമിഴിച്ചു.

"ഇല്ല, ഒന്നുമില്ല.... പെട്ടെന്ന് എന്തോ പോലെ. ഇപ്പോ സാരമില്ല സാർ ..."

അപാരമായ ഒരു മൗനം അപ്പോൾ അവിടേക്ക്‌ കടന്നു വന്നു. നാൽപ്പത്‌ വയസ്സിലേറെ പ്രായമുള്ള ആ സ്ത്രീയുടെ കയ്യിലിരുന്ന് സിസേഴ്സ്‌ വിറയ്ക്കുന്നത്‌ എന്നോടൊപ്പം ദേവദാസും ബണ്ടിയും കണ്ടിരിക്കണം. അവർ അസ്വസ്ഥരായി.

ദേവദാസിന്റെ ഷൂസിനടിയിൽ കുപ്പിച്ചില്ലുകൾ ഞെരിഞ്ഞു.

ബെറ്റാഡിൻ പുരട്ടിയ കോട്ടൻതുണ്ട്‌ ബണ്ടിയുടെ വിരലിൽ ചുറ്റിവെക്കുമ്പോൾ നഴ്സിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടെന്ന് എനിക്ക്‌ തോന്നി.

ഇല്ല. തോന്നലാണ്‌.

എങ്കിലും എന്തോ ചില കുഴപ്പങ്ങളുണ്ട്‌. ബണ്ടിയെന്ന ബംഗാളിയുമായി ഈ സ്ത്രീക്ക്‌ എന്താണ്‌ ബന്ധം ? അവനാണെങ്കിൽ പരിചിതഭാവങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല താനും. ആഎന്തുമാകട്ടെ !

കുടിക്കാൻ വെള്ളം വേണമെന്ന് ബണ്ടി ആവശ്യപ്പെട്ടപ്പോൾ അവർ ഫ്ലാസ്കിൽ നിന്നും ചൂടുവെള്ളം പകർന്നു കൊടുത്തു. നാളുകളായി ദാഹിച്ചു കഴിയുന്ന ഒരുവന്റെ ആർത്തിയോടെ അവനത്‌ ഒറ്റവലിക്കിറക്കുന്നത്‌ അവർ നോക്കിനിന്നു.

എത്ര തടഞ്ഞുവെച്ചിട്ടും ചോദിക്കാതിരിക്കാനായില്ല.

"സിസ്റ്റർ, ഇവനെ നേരത്തേ അറിയുമോ അതോ..?"

മറുപടിവാക്കുകൾ അവർ ഒന്നു വിഴുങ്ങി, അൽപനേരം നിശ്ശബ്ദയായി. പിന്നെ മൗനം മുറിച്ചു.

"ഇല്ല സാർ, പക്ഷെ ഈ തള്ളവിരലിൽ മുറിവുണ്ടാക്കിയതാരാണെന്നെനിക്കറിയാം. അറിയാം സാർ, കഴിഞ്ഞ പതിനാലു വർഷങ്ങളായി അവന്റെ ഓരോ ശ്വാസവും മിടിപ്പും. അവനെയാണ്‌.....” 

പറഞ്ഞു നിർത്തുന്നതിനു മുമ്പേ കണ്ണുകൾ നദി പോലെ ഒഴുകി.

ഒരായിരം ചില്ലുകുപ്പികൾ നിലത്തുവീണു പൊട്ടുന്ന ഒച്ചയിൽ ഡ്രസിംഗ്‌ റൂം വിറച്ചു. ബണ്ടി എന്താണ്‌ മനസ്സിലാക്കിയതെന്ന് അറിയില്ല, ഉള്ളിലേക്ക്‌ പോയ ചൂടുവെള്ളം മുഴുവൻ അവൻ ചിതറിയ ചില്ലുകഷ്ണങ്ങളിലേക്ക്‌ ഛർദ്ദിച്ചു.

വല്ലാതെ വിങ്ങുന്ന വരണ്ട ഭൂമിയെ തൊടാൻ മാത്രമല്ലാതെ, ആശുപത്രിക്ക്‌ പുറത്ത്‌ ഒരു പെരുമഴ ഇരമ്പിയാർത്തുവന്നു.


O
വര - കൃഷ്ണ ദീപക്‌


സ്നേഹരാജ്യം മാസിക, മാർച്ച്‌ 2013



Sunday 19 February 2012

കാവലാൾ

മാതൃനാട്‌ മാസിക, 2011 മെയ്‌





       പ്രിസണർ എസ്കോർട്ട്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ക്ഷീണിതനായി വന്നുകയറുമ്പോൾ ക്യാമ്പ്‌ ഉച്ചവെയിലിന്റെ കുടപിടിച്ചു നിൽക്കുകയായിരുന്നു. പൊള്ളുന്ന മണൽത്തരികളിൽ ഒരു നിഴലുകളും സൂര്യൻ അപ്പോൾ വീഴ്ത്തുന്നുണ്ടായിരുന്നില്ല. ആയുധങ്ങൾ സൂക്ഷിക്കുന്ന 'ബെൽ ഓഫ്‌ ആംസ്‌' അടഞ്ഞുകിടന്നിരുന്നതിനാൽ കൈവിലങ്ങ്‌ ക്വാർട്ടർ ഗാർഡിലേൽപ്പിച്ച്‌ ബാരക്കിലേക്ക്‌ നടന്നു. പുതിയ സീലിംഗിനു കീഴെ, നൂറുകണക്കിന്‌ യൂണിഫോമുകൾ മുഷിഞ്ഞഗന്ധം പടർത്തി നിരന്നു കിടക്കുന്നതിനു താഴെയായി ഇരുമ്പുകട്ടിലുകൾ മാത്രം വിശ്രമിച്ചു. പൊടിയും വിയർപ്പും തുരുമ്പും കൂടിക്കലർന്ന മനംമടുപ്പിക്കുന്ന ഗന്ധം വായുവിലൂടെ പാറിനടക്കുണ്ടായിരുന്നു.

ആരും തന്നെയില്ല.

നഗരക്കുരുക്കിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും മറ്റുള്ളവർ ഇപ്പോൾ വിയർക്കുകയായിരിക്കുമല്ലോ എന്നോർത്തുകൊണ്ട്‌ യൂണിഫോമിന്റെ കുടുക്കുകളഴിക്കുമ്പോൾ, മെസ്‌കോൾ മുഴങ്ങി. ബ്യൂഗിളിന്റെ തുളയ്ക്കുന്ന ഒച്ച ആസ്ബെസ്റ്റോസ്‌ മേൽക്കൂരകൾക്ക്‌ മുകളിലൂടെ നഗരത്തിലേക്ക്‌ നേർത്തുനേർത്ത്‌ പോയി. ഭക്ഷണം കഴിക്കാൻ തോന്നുന്നേയില്ല. വിശപ്പെന്ന വികാരത്തെ മനസും ശരീരവും ചിലപ്പോഴൊക്കെ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നുണ്ട്‌. കുഞ്ഞുശാരിക്ക്‌ പനിയാണെന്നറിഞ്ഞിട്ടും ഇടയ്ക്കൊന്നു വിളിച്ച്‌ വിവരം തിരക്കാൻപോലും നേരംകിട്ടുന്നില്ല. വല്ലപ്പോഴും മാത്രം അച്ഛന്റെ ഒരു നോട്ടമോ കരസ്പർശമോ ഏറ്റുകൊണ്ട്‌ അവൾ വളരുന്നു. അവളുടെ അമ്മ കിടക്കയിൽ നീലിച്ചുകിടന്ന ദിവസം മുതൽ താളം തെറ്റിയതാണ്‌. ആദ്യമൊക്കെ കണ്ണീരൊഴുക്കിയെങ്കിലും ബോർഡിംഗ്‌ സ്കൂൾ ജീവിതവുമായി അവളിപ്പോൾ ഏറെക്കുറെ ഇണങ്ങിച്ചേർന്നിരിക്കുന്നു.

നല്ല ഉഷ്ണം.

കറുത്തനിറത്തിൽ ചതുരാകൃതിയിലുള്ള പഴയ സ്വിച്ച്‌ താഴേക്ക്‌ വലിച്ചിട്ടപ്പോൾ, മുരൽച്ചയോടെ ഫാൻ കറങ്ങിത്തുടങ്ങി. ചെറുകാറ്റ്‌ വന്നുതൊട്ടപ്പോൾ തെല്ലാശ്വാസമായി. ഇരുമ്പുകട്ടിലിലിരുന്നുകൊണ്ട്‌ ബൂട്ടുകളിൽ നിന്ന് വിയർത്തകാലുകൾ വലിച്ചെടുത്തു. വാസ്തവത്തിൽ, ബൂട്ടിനുള്ളിലെ സോക്സിട്ട കാലുകൾ പോലെയായിത്തീർന്നിരിക്കുന്നു ജീവിതം. വെന്ത്‌, വിയർത്ത്‌, മുഷിഞ്ഞ ഗന്ധം പേറി... ഏതോ ഉത്തരവുകൾക്കനുസരിച്ച്‌ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുന്നു. അറിയാത്ത വഴികളിലൂടെ പോകുന്നു, ദൂരങ്ങൾ പിന്നിടുന്നു, ഇടത്തേക്കും വലത്തേക്കും തിരിയുന്നു. ഒരു വലിയ ഡ്രംബീറ്റിനു കാതോർത്തുകൊണ്ട്‌ ചുവടുകൾ അലഞ്ഞുകൊണ്ടേയിരിക്കുകയാണ്‌.

കട്ടിലുകൾക്ക്‌ പിന്നിൽ നിരനിരയായി അനേകമനേകം ഇരുമ്പുപെട്ടികളാണ്‌- പഴയ ട്രങ്കുകൾ. ഒരു താഴുകൊണ്ടും ബന്ധിക്കപ്പെടാതെ, തുറന്ന പുസ്തകങ്ങൾ പോലെ കിടക്കുന്ന പെട്ടികളിലൊന്ന് എന്റേതാണ്‌. ആർക്കു വേണമെങ്കിലും ഒരു എമർജൻസിയിൽ ഉള്ളിലടങ്ങിയിരിക്കുന്ന ജംഗമങ്ങൾ ഉപയോഗിക്കാൻ പാകത്തിൽ ഒരു പൊതുമുതലായിത്തീർന്നിരിക്കുന്നു, അത്‌. അടിവശം പൊളിയാറായ ബൂട്ടുകൾ, ഉറക്കുത്തുകൾ വീണ ലാത്തി, മങ്ങിയ പച്ചനിറത്തിലെ പെയിന്റടർന്നു തുടങ്ങിയ ഹെൽമറ്റ്‌, മുഷിഞ്ഞ ബെൽറ്റ്‌, ഉണങ്ങിപ്പിടിച്ച പോളിഷുള്ള ചെറിയ തകരടിൻ, നാരുകൾ തേഞ്ഞു തീർന്ന ബ്രഷ്‌... ഇത്രയുമാണ്‌ പെട്ടിക്കുള്ളിലെ വസ്തുക്കൾ. ഒരു ജോഡി വൂളൻ സോക്സുമുണ്ട്‌.

തുരുമ്പിന്റെ മേലാവരണമുള്ള പെട്ടിയുടെ കൊളുത്തിൽ തൊട്ടപ്പോൾ തന്നെ എന്തോ ഒന്നനങ്ങി. പെട്ടി ഒന്നു വിറച്ചോ? എന്താണത്‌....?

വിരലുകൾ മരവിച്ചു നിൽക്കേ, പെട്ടി വീണ്ടുമനങ്ങി. നടുക്കം കൈവിരലുകളിൽ നിന്ന് കാലുകളിലേക്ക്‌ പടർന്നത്‌ പെട്ടെന്നാണ്‌. തുറന്നുകിടന്നിരുന്ന നേരത്ത്‌ എന്തോ പെട്ടിക്കുള്ളിൽ കയറിപ്പറ്റിയിട്ടുണ്ട്‌. ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി. ആരെങ്കിലും ഒന്നിങ്ങോട്ടു കടന്നുവന്നിരുന്നെങ്കിൽ എന്നോർത്തുപോയി. കടുംനീലനിറമുള്ള ഇരുമ്പുകട്ടിലിനടിയിലായി ഒരു കെയ്‌ൻ കിടന്നിരുന്നത്‌ അപ്പോഴാണ്‌ കണ്ണുകൾ കണ്ടുപിടിച്ചത്‌. മെല്ലെ കുനിഞ്ഞെടുത്ത്‌, അതിന്റെ ഒരഗ്രം കൊണ്ട്‌ പെട്ടിയുടെ മൂടി പതുക്കെ ഉയർത്തി.

ശ്‌ ....ശ്‌ ...

വിചിത്രശബ്ദത്തോടെ ബൂട്ടുകൾക്കിടയിൽ നിന്ന് പൊടുന്നനെ ഉഗ്രമൂർത്തി ഫണമുയർത്തി. ഞെട്ടലിൽ, പിന്നിലേക്ക്‌ വേച്ചുപോകാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടിയുടെ മൂടി ഒച്ചയുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ഗാർഡിൽ പോയി വിവരമറിയിച്ചാലോ എന്നാലോചിച്ചുവെങ്കിലും വേണ്ടെന്നുറപ്പിച്ചു. കാരണം, അപകടകാരിയെങ്കിലും അറിയാതെ വന്നുപെട്ട ഈ അതിഥിയുടെ ജീവിതം ഇവിടം കൊണ്ടവസാനിപ്പിക്കുവാൻ എന്തുകൊണ്ടോ ഞാനാഗ്രഹിച്ചില്ല.

കെയ്‌ൻ കൊണ്ടുതന്നെ വീണ്ടും മേൽമൂടി സാവധാനത്തിൽ ഉയർത്തി. ഇക്കുറി അതിന്‌ എന്നെ ഭയപ്പെടുത്താനായില്ല. കറുപ്പുനിറത്തിൽ സ്വർണ്ണവർണ്ണം വിലയിച്ചുകിടക്കുന്നു. വിടർന്നു നിൽക്കുന്ന ഫണത്തിന്‌ ഒത്തനടുവിലായി ആ മായാമുദ്ര. കെയ്‌ൻ വട്ടത്തിലൊന്നു ചുഴറ്റിയപ്പോൾ നാവിൻതുമ്പുകൾ വിറപ്പിച്ചുകൊണ്ട്‌ വേഗത്തിൽ മുന്നോട്ടാഞ്ഞു. പ്രകോപിക്കപ്പെട്ടാൽ, അടുത്ത നീക്കമെന്തായിരിക്കുമെന്ന് ഗണിക്കാനാവില്ല.

ചലിച്ചുകൊണ്ടിരിക്കുന്ന നാവിനിടയിലൂടെ വിഷപ്പല്ലുകൾ ഒരുനോട്ടം കണ്ടു.

കാവിന്റെ പിന്നിലുള്ള പഴയവീട്ടിൽ വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു അന്ന്. കാവിനുള്ളിൽ നിറയെ നാഗങ്ങളായിരുന്നു. രാപകലെന്നില്ലാതെ നടവഴികളിലെല്ലാം അവ സ്വൈരവിഹാരം നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌. വരാന്തയിലേക്കും വീടിനുള്ളിലേക്കും അവ ചിലപ്പോൾ കടന്നുവന്നു. അവൾക്ക്‌ പക്ഷേ, വലിയ ഭയമായിരുന്നു. ദിനവും മുടങ്ങാതെ കാവിൽ വിളക്കുവെച്ചു. വെളുത്തുള്ളി മണക്കുന്ന രാവുകളിൽ ഭയന്നുവിറച്ച്‌ കിടക്കയിൽ എന്നെ ചുറ്റിപ്പിടിച്ചിരുന്ന് വെളുപ്പിച്ച എത്ര രാവുകൾ..? കുഞ്ഞുശാരി ഉണ്ടായതിൽപ്പിന്നെ അവൾ മനസ്സു കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിയിരുന്നതായി പലപ്പോഴും തോന്നിയിരുന്നു. ഈ വീട്ടിൽ നിന്ന് മറ്റെവിടേക്കെങ്കിലും നമുക്കുപോകാം എന്നുള്ള വിലാപം ഞാൻ കേട്ടതേയില്ലല്ലോ. ഒടുവിൽ, നീലിച്ച കൈകൾക്കുള്ളിൽ കുഞ്ഞിനെ അവൾ സുരക്ഷിതമാക്കിവെച്ചു.

ഇന്നിപ്പോൾ ഇതെന്റെ ഊഴമായിരിക്കും. എനിക്കായി മാത്രമുള്ള സമ്മാനമാണ്‌ ഇവിടെ ഈ ഇരുമ്പുപെട്ടിക്കുള്ളിൽ കാത്തിരിക്കുന്നത്‌. തീർച്ചയായും പ്രിയപ്പെട്ടവളെ... മനസ്സു പൊട്ടിത്തകർന്നു പോകാതിരിക്കാൻ എനിക്കു നിന്റെ അടുത്തേക്ക്‌ വരേണ്ടതുണ്ട്‌. ഇത്രനാളും ഞാൻ ഇതിനായി പ്രതീക്ഷിക്കുകയായിരുന്നു.

ഏതോ ഉൾപ്രേരണയാൽ, വിവേചിച്ചറിയാനാകാത്ത ഏതോ വിചിത്രമായ ഉണർവ്വിനാൽ കണ്ണുകൾ മുറുകെയടച്ചുകൊണ്ട്‌, കെയ്‌ൻ താഴേക്കിട്ട്‌ ഞാൻ രണ്ടുകൈകളും നീട്ടിപ്പിടിച്ചു. വരൂ, എന്നെ തൊടൂ... നാവിൻതുമ്പുകൊണ്ട്‌, കുരുന്നുപല്ലുകൾ കൊണ്ട്‌.... ഈ നിമിഷം എന്നെ വെള്ളിച്ചിറകുകളുള്ള നീലത്തുമ്പിയാക്കൂ...

വഴുക്കുന്ന ഒരു സ്പർശനത്തിനു കാത്തുകൊണ്ട്‌ ഏറെനേരം നിന്നു. 'അച്ഛാ...' കുഞ്ഞുശാരി വന്നു വിരലിൽ തൊട്ടു. അവളുടെ അമ്മ, എന്റെ ചെവിക്കു പിന്നിലായി മൃദുവായി ചുംബിച്ചു.

കണ്ണുതുറന്നപ്പോൾ പെട്ടിയിൽ നിന്നും മെല്ലെ ഊർന്നിറങ്ങുകയായി. പുളയുന്ന വെളിച്ചം പെട്ടിയുടെ വശങ്ങളിലൂടെ, പൊടിയിൽ കനത്ത വരകൾ തീർത്തുകൊണ്ട്‌ ഭിത്തിയിലൂടെ ഉയർന്ന്, തുറന്ന ജനാലയുടെ താഴ്‌ന്ന പടികളിലൂടെ വരാന്തയിലേക്കിറങ്ങി, മഴവെള്ളസംഭരണിയുടെ അരികുകൾപറ്റി കാഴ്ചയിൽ നിന്ന് പതുക്കെപ്പതുക്കെ മറയുന്നു. അധിനിവേശത്തിന്റെ കാലം മുതൽ ഇഴഞ്ഞുതുടങ്ങിയ ഒരു ദു:സ്വപ്നം അതാ... കാണാമറയത്തേക്ക്‌ പോകുന്നു.

മാറ്റത്തിന്റെ കാഹളമെന്നു തോന്നിപ്പിക്കുന്ന ഒരു ബ്യൂഗിൾധ്വനി അകലെയെവിടെയോ നിന്നുയർന്നു വരുന്നത്‌ ഉൾക്കാതുകൾ അറിഞ്ഞു. അസാധാരണമായ ഈണത്തിലുള്ള ആ നേർത്തവീചികൾ അലയടിച്ചുകൊണ്ടിരിക്കുമ്പോൾ വെയിൽ ചായാൻ തുടങ്ങിയിരുന്നു.

പെട്ടിക്കുള്ളിൽ നിന്ന് അതിഥി ഒഴിഞ്ഞുപോയിരിക്കുന്നു. അതിനോടൊപ്പം ആനേരം വരെ ഹൃദയത്തിനുള്ളിൽ അസ്വസ്ഥതകൾ പെരുക്കിക്കൊണ്ടിരുന്ന ഒരു ഭാരം കൂടി വിട്ടൊഴിഞ്ഞിരിക്കുന്നു. തടാകം പോലെ ശാന്തമായ മനസ്സുമായി പെട്ടിയെ സമീപിക്കുമ്പോൾ വൂളൻ സോക്സുകൾക്കിടയിൽ എന്തോ തിളങ്ങുന്നത്‌ കണ്ണിൽപ്പെട്ടു. സോക്സുകൾ നീക്കിയപ്പോൾ വിസ്മയിച്ചുപോയി - തിളങ്ങുന്ന സുന്ദരമായ ഒരു മുട്ട !

ഭയാനകമായ ഒരു മൗനത്തിലാണ്‌ കിടന്നിരുന്നതെങ്കിലും, അത്‌ പകലിന്റെ പ്രകാശം പുറപ്പെടുവിച്ചു. ജീവനും മരണവും ഒരേപോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു 'ഷെൽ'! ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളായ ഒരു നീതിപാലകന്റെ മനസ്സ്‌, പ്രോട്ടോക്കോൾ മറന്നുകൊണ്ട്‌, ഔദ്യോഗികമുദ്രകളൊന്നുമില്ലാതെ സല്യൂട്ട്‌ ചെയ്തുനിൽക്കുമ്പോൾ ഒരു കാറ്റ്‌ ജനാല വഴി ഓടിയെത്തി മുഖത്തു തൊട്ടു. മരങ്ങളുടെ, ഇലകളുടെ ചലിക്കുന്ന നിഴലുകൾ മണൽത്തരികളുമായി വിരലുകൾ കോർത്തു.

 
O
മാതൃനാട്‌ മാസിക, 2011 മെയ്‌