Friday 9 August 2013

വിളിപ്പുറത്ത്‌

ലോകമലയാളം മാസിക, ജൂലൈ 2013



          എന്തിനാണാവോ അദ്ദേഹം അത്യാവശ്യമായി കാണണമെന്ന് വിളിച്ചു പറഞ്ഞത്‌? ഒ.പി.യിലെ തിരക്ക്‌ കഴിയുന്ന നേരം നോക്കി ഒന്നുപോകാം. ഇവിടെ ലാബിലും ഇപ്പോൾ സാമാന്യം നല്ല തിരക്കുണ്ട്‌. അതും ഒന്നൊതുങ്ങട്ടെ.

പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മങ്ങിയ മഞ്ഞനിറമുള്ള മതിലിനിപ്പുറത്തേക്ക്‌ വീണുകിടന്ന വാകമരത്തണൽ ഇപ്പോൾ കാണാനില്ല. സൂര്യൻ സൂക്ഷ്മാസൂക്ഷ്മം മുകളിൽ വന്ന് സർവ്വവിധശക്തിയോടും ഭൂമിയെ തിളപ്പിക്കുന്നു. ലാബിലിരുന്നാൽ ഗേറ്റിനുള്ളിലൂടെ ആശുപത്രിമുറ്റവും ഡിസ്പെൻസറിക്ക്‌ മുന്നിലെ ക്യൂവും കാണാം.

ഒറ്റവർഷമേ ആയിട്ടുള്ളൂ, ആശുപത്രിയുടെ എതിർവശത്തുള്ള ഈ കെട്ടിടത്തിൽ വന്നു ചേക്കേറിയിട്ട്‌. തൊഴിലന്വേഷണം മടുത്തപ്പോൾ പരീക്ഷണാർത്ഥമാണ്‌ ക്ലിനിക്കൽ ലാബ്‌ തുടങ്ങിയത്‌. സ്റ്റാഫുകളായി പണിയറിയാവുന്ന രണ്ടു പെൺകുട്ടികളുണ്ട്‌. സൂക്ഷ്മദർശിനിയുമായി അവർ എപ്പോഴും മല്ലിടുന്നു.

ഹെൽത്ത്‌ സെന്ററിൽ അദ്ദേഹം എത്തിയതോടെയാണ്‌ നമ്മുടെ സ്ഥാപനം അൽപം പച്ചപിടിച്ചതെന്നുള്ള കാര്യം സത്യമാണ്‌. ഇന്നലെ ഫോണിൽ വിളിച്ച്‌ അദ്ദേഹം ഒന്നു നേരിൽ കാണണമെന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ്‌ ഒരു ആധി. പരിശോധനയിൽ എന്തങ്കിലും അബദ്ധം സംഭവിച്ചോ? ആരുടെയെങ്കിലും സാമ്പിൾ മാറിപ്പോവുകയോ മറ്റോ...? ഏയ്‌.. ഇതുവരെ അങ്ങനെയുള്ള അബദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനിയിപ്പോ എന്താണാവോ....ഒരു പിടിയും കിട്ടുന്നില്ല.

ഹാഫ്‌ഡോർ തുറന്ന് അകത്തേക്ക്‌ കയറുമ്പോൾ സ്റ്റെത്‌ മേശമേൽ വെച്ചുകോണ്ട്‌ അദ്ദേഹം സരസമായി ചിരിച്ചു. കസേരയിലേക്ക്‌ മിഴികൾ ചൂണ്ടി.

"അതേയ്‌ നിങ്ങൾ ഒരു കാര്യമൊന്നു ശ്രദ്ധിക്കണം. പരിശോധനയിൽ നോർമലാണെന്നു വന്നാലും ഇ.എസ്‌.ആർ, ഇസ്നോഫിൽസ്‌ അങ്ങനെയുള്ള എന്തേലും അൽപമൊന്നു കേറ്റിയെഴുതിയേക്കണം. ഒരു കാര്യവുമില്ലാതെയാണ്‌ ഡോക്ടർ രക്തം പരിശോധിക്കാൻ കുറിച്ചതെന്ന് രോഗികൾ പറയരുതല്ലോ. അല്ലാ.. നിങ്ങൾക്കും അതുകൊണ്ട്‌ പ്രയോജനം കിട്ടും, എന്താ..?

ചുരുളൻ മുടിയിലൂടെ സാവധാനം വിരലുകളോടിച്ചുകൊണ്ട്‌ കണ്ണടയ്ക്കു മുകളിലൂടെ അദ്ദേഹം എന്റെ മുഖത്തേക്ക്‌ നോക്കി. ഒരു ഞെട്ടലിനും വല്ലാത്ത ഒരു ആശയക്കുഴപ്പത്തിനുമിടയിലൂടെ ചോദ്യം തികട്ടിവന്നു.

"അപ്പോ സത്യത്തിൽ നോർമൽ അല്ലെങ്കിലോ...?"

"അതിനല്ലേ ഫോണുള്ളത്‌. എന്നെ വിളിച്ച്‌ കാര്യമൊന്നു പറഞ്ഞാ മതിയല്ലോ."

പുറത്തിറങ്ങി നടക്കുമ്പോൾ, ആശുപത്രിമുറ്റം മുതൽ ലാബ്‌ വരെയുള്ള ചെറിയദൂരത്തിനു കുറുകെയുള്ള നിരത്തിൽ വീണുകിടന്ന അനേകമനേകം രക്തത്തുള്ളികളിൽ പോക്കുവെയിൽ ചിന്നിച്ചിതറുന്നത്‌ കണ്ട്‌ കണ്ണു മഞ്ഞളിച്ചുവന്നു.

O




Friday 12 July 2013

തുടർനാടകം

കവിമൊഴി മാസിക, ജൂലൈ 2013







     ണ്ടി അയച്ചുതരാമെന്ന് സംഘാടകർ പറഞ്ഞതാണ്‌. വനിതാദിനമാകുമ്പോൾ ഒരു ഭാരതീയപൗരനും സർവ്വോപരി പുരുഷനെന്ന നിലയിലും ചില പ്രതിബദ്ധതകളൊക്കെയുണ്ടല്ലോ എന്നോർത്ത്‌ സ്നേഹപൂർവ്വം നിരസിച്ചു. ഓട്ടോ പിടിച്ച്‌ ബസ്റ്റാന്റിൽ പോയി ആദ്യം വന്ന സൂപ്പർഫാസ്റ്റിൽ കയറി നേരേ വെച്ചുപിടിച്ചു. അരമണിക്കൂർ മുമ്പേതന്നെ പ്രോഗ്രാംനഗറിൽ എത്തിച്ചേർന്നു.

നഗരത്തെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണത്രേ. എന്നാൽ ആളുമനക്കവുമൊന്നും കാണാനില്ല. ഒന്നുരണ്ട്‌ ആഡംബരക്കാറുകൾ പുറത്തു വിശ്രമിക്കുന്നുണ്ട്‌. ഹാളിനു മുന്നിലായി വെച്ചിരുന്ന ബോർഡ്‌ കണ്ട്‌ ഓർക്കാപ്പുറത്ത്‌ തലയ്ക്കടി കിട്ടിയതുപോലെ ഞെട്ടിത്തരിച്ചു. ആകെ ചുറ്റുന്നതായി തോന്നി. നാവു വരണ്ട്‌ ഉള്ളിലേക്ക്‌ വലിയുകയാണോ? ചുവന്ന പ്രതലത്തിൽ വലിയ നീല അക്ഷരങ്ങളിൽ കാണാം, "പീഢന പരിശീലന ക്യാമ്പ്‌"! 

ഈശ്വരാ.. ഇവിടെ എന്തായിരിക്കും എന്റെ റോൾ..?  
   
വരണ്ട നാവിനെ പുറത്തേക്ക്‌ വലിച്ചുനീട്ടിയാണ്‌ ചായക്കെറ്റിലുമായി വന്ന വൃദ്ധനോട്‌ തിരക്കിയത്‌.
"ഇവിടെ എന്താ ചേട്ടാ പരിപാടി..?"

ബോർഡിലേക്കുള്ള എന്റെ നോട്ടം കണ്ടിട്ടാവണം, അയാൾ ചിരിയോടെ പറഞ്ഞു;

"അയ്യോ സാറേ, അത്‌ ഇന്നിവിടെ നടക്കുന്ന നാടകത്തിന്റെ പേരാ! തുടങ്ങാൻ വൈകും, കേട്ടോ. എല്ലാരും ഇങ്ങെത്തെണ്ടായോ?"

ആശ്വാസമായി. 

ചിതറിക്കിടന്ന ചുവന്ന കസേരകളിലൊന്നിൽ ചെന്നിരുന്ന് ദീർഘനിശ്വാസമുതിർത്തു. അന്നേരം പത്തുപതിനഞ്ച്‌ സ്ത്രീകൾ ആരവത്തോടെ ഹാളിലേക്ക്‌ കടന്നുവന്നു. വന്നപാടേ ഒന്നിച്ചുകൂടിയിരുന്ന് എന്തോ സംവാദത്തിലേർപ്പെട്ടു. അവരുടെ ആംഗലേയം തെന്നിത്തെറിച്ച്‌ ഹാളിലെ പരുക്കൻഭിത്തികളിൽ ചെന്നുമുട്ടി പ്രതിധ്വനിച്ചു. താളമിടാനുള്ള യന്ത്രങ്ങളല്ല സ്ത്രീകളെന്ന് വിളംബരം ചെയ്യുന്നതിനിടയിൽ ഒരു ക്യാമറ മിന്നിയണഞ്ഞു.

ഒറ്റയ്ക്കും കൂട്ടായും ആളുകൾ വരാൻ തുടങ്ങി. എവിടെ നിന്നോ രണ്ടുപേർ വന്ന്, സർ നേരത്തെ എത്തിയോ, ചായ കുടിച്ചോ, വാ അകത്തേക്കിരിക്കാം എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഒരു ബാഡ്ജ് പോക്കറ്റിൽ കൊളുത്തി വച്ചു. അവരോട്‌ വെറുതെ തലകുലുക്കി, ചിരിച്ചുകാണിച്ചു.

അപ്പോഴാണ്‌ പേടിച്ചരണ്ട മാൻപേടയെപ്പോലെ കറുത്തുമെലിഞ്ഞ ഒരു പെൺകുട്ടി കണ്ണുകളിൽ പ്രകാശത്തെ ഒളിപ്പിച്ചുകൊണ്ട്‌ ഒതുങ്ങി മാറിയിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്‌. അവളും ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നു. ഞാൻ അടുത്തേക്ക്‌ ചെന്നു.

അവൾ കുറേക്കൂടി ഒതുങ്ങി, ഒരു വിളറിയ ചിരി സമ്മാനിച്ചു.

ഞാൻ സ്വയം പരിചയപ്പെടുത്തി. അവൾ അറിയുകയില്ലെന്ന മട്ടിൽ നോക്കി.

"ഞാനും അതിഥിയാ മാഷേ......പക്ഷെ എനിക്ക്‌ എന്തോ പോലെ. അങ്ങ് പോയാലോന്ന് വിചാരിച്ചിരിക്കുവാ.." 

“കുട്ടിയെ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല...?”

“പേരു പറഞ്ഞാൽ മാഷിനറിയാൻ പറ്റില്ല. നാട്‌ പറഞ്ഞാ അറിയും. എനിക്കും നാടിനും ഇപ്പോ ഒരേ പേരാ..”

ആ വാക്കുകൾ ബോധ്യപ്പെടാൻ എനിക്കധികസമയം വേണ്ടിവന്നില്ല. അവളുടെ കണ്ണുകളിൽ ഒരു ദൈന്യത വന്നു നിറയുന്നതും കാണായി.

"കുട്ടീ, എങ്കിലിനിയൊട്ടും താമസം വേണ്ട. ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. ദാ.. ആ വഴി ഇറങ്ങി നടന്നോ..!"
 
അവൾ പെട്ടെന്നു കിട്ടിയ ആത്മധൈര്യത്തിൽ, മെല്ലെ ഒഴുകിയിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ, ഈ ദിനം സാർത്ഥകമായല്ലോ എന്നോർത്ത്‌ സന്തോഷം തോന്നി. അന്നേരം, ഒരു ചായ കുടിക്കാനുള്ള മോഹം അത്യധികമായി അനുഭവപ്പെട്ടു. ഒട്ടും തിടുക്കപ്പെടാതെ ഞാനും നഗരത്തിരക്കിലേക്ക്‌ ലയിക്കുവാൻ തീരുമാനിച്ചിറങ്ങുമ്പോൾ, സമ്മേളനം കഴിഞ്ഞാലുടൻ തന്നെ നാടകം ആരംഭിക്കുമെന്ന് മൈക്കിലൂടെ അറിയിപ്പുവന്നു.



O
 

Monday 13 May 2013

അന്യം

ഗ്രാമം മാസിക, മെയ്‌ 2013





   ക്കണ്ടകാലമത്രയും നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്ന മാതൃഭാഷയെന്ന പിൻവിളിയ്ക്ക്‌ ഇനിയെങ്കിലും ഒരു മറുപടി നൽകാതിരിക്കാൻ കഴിയാത്തതു കൊണ്ടുമാത്രമാണ്‌ ദേശദേശാന്തരങ്ങളിലൂടെ നടത്തിയ ദീർഘയാത്രകളവസാനിപ്പിച്ച്‌ മലയാളമണ്ണിലേക്ക്‌ അയാൾ വണ്ടി കയറിയത്‌.

ട്രെയിനിറങ്ങി കാത്തുനിന്ന്, ബസ്‌ വന്നു ചേർന്നപ്പോൾ, ബോർഡിൽ ഗ്രാമത്തിന്റെ പേരെഴുതി വെച്ചിരിക്കുന്നത്‌ മലയാളത്തിലല്ലല്ലോ എന്നമ്പരന്നുപോയി.

കഴിഞ്ഞ കാൽനൂറ്റാണ്ടോളം കേട്ടുകൊണ്ടിരുന്ന നാനാവിധമായ വിചിത്രഭാഷകൾക്കിടയിൽ വീണ്ടുമയാൾ തിങ്ങി ഞെരുങ്ങിയിരിക്കുമ്പോൾ ചന്ദനക്കുറി മായാത്ത കണ്ടക്ടർ, ബസിന്റെ ബോർഡിൽ കണ്ട ഉത്തരത്തിനുള്ള ചോദ്യമെറിഞ്ഞു;

"കിധർ ജാനാ ഹെ?"

O

ഗ്രാമം മാസിക, മെയ്‌ 2013